ഓൺലൈൻ യോഗം 10 മിനിറ്റിൽ തീർന്നു
തിരുവനന്തപുരം: ഇന്നലെ രാവിലെ 9.30ന് ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത് സി.പി.എം മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ നിന്ന്. അജൻഡയിലുൾപ്പെടുത്തിയ വിഷയങ്ങളിൽ മൂന്നോ നാലോ എണ്ണം മാത്രം ചർച്ച ചെയ്ത് അംഗീകരിച്ച ശേഷം ബാക്കിയുള്ളവയെല്ലാം അടുത്ത മന്ത്രിസഭായോഗത്തിലേക്ക് മാറ്റി പത്ത് മിനിറ്റിനകം യോഗം അവസാനിപ്പിച്ചു.
ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീട് വച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതിയിലെ അപേക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വകുപ്പുതല തർക്കം പരിഹരിക്കാനുള്ള ചീഫ്സെക്രട്ടറിയുടെ നിർദ്ദേശം വിശദമായി ചർച്ച ചെയ്യേണ്ടതിനാൽ അടുത്താ ആഴ്ചത്തേക്ക് മാറ്റി. തദ്ദേശ വകുപ്പും കൃഷി, വിദ്യാഭ്യാസ വകുപ്പുകളും തമ്മിലാണ് തർക്കം. അപേക്ഷാ കണക്കെടുപ്പിന് കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ച് ഉത്തരവിറക്കിയ തദ്ദേശ വകുപ്പിനെതിരെ കൃഷിവകുപ്പ് രംഗത്തെത്തിയിരുന്നു. അദ്ധ്യാപകരെ നിയോഗിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പും ബുദ്ധിമുട്ടറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തർക്കപരിഹാരത്തിന് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് തർക്കപരിഹാര ഫോർമുല കണ്ടെത്താൻ ചീഫ്സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ചീഫ്സെക്രട്ടറി വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ റവന്യു, വിദ്യാഭ്യാസം ഉൾപ്പെടെ അനുയോജ്യമായ വകുപ്പുകളെ പങ്കാളികളാക്കി അപേക്ഷാ പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. വകുപ്പുകൾ തമ്മിലെ തർക്കത്തെ തുടർന്ന് ലൈഫ് പദ്ധതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.
പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ മുതൽ ജനുവരി രണ്ടു വരെ ഏർപ്പെടുത്തിയ നിയന്ത്രണ മാർഗരേഖയിന്മേലും മന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |