കോഴഞ്ചേരി : മൂന്നുവർഷമായി ചെളിമൂടി കിടക്കുന്ന കീഴുകര കടവിൽ കടത്തുവള്ളം അടുപ്പിക്കാനാകാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു.
കടവിൽ വള്ളം അടുപ്പിക്കുന്ന ഭാഗത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ ചെളികൂമ്പാരമാണ് അടിഞ്ഞിരിക്കുന്നത്. കടവിൽ ഇറങ്ങിയാൽ ചെളിയിൽ കാല് താഴ്ന്നുപോകും. കുട്ടികളെയും കൊണ്ട് കടവിലെത്തുന്നത് അപകടമാണെന്ന് നാട്ടുകാർ പറയുന്നു.
2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടുയ ചെളിയാണിത്. അന്ന് ഈ പ്രദേശമാകെ മുങ്ങി പോയിരുന്നു. ഇതുവരെ അധികൃതർ ചെളി നീക്കംചെയ്തിട്ടില്ല. പ്രളയത്തിന് ശേഷം മൂന്നുതവണ വെള്ളം കയറിയപ്പോൾ വീണ്ടും ചെളിനിറഞ്ഞു. വഴിയിലെ ചെളി നാട്ടിലെ യുവാക്കൾ നീക്കം ചെയ്തിരുന്നു. കടവിൽ അടിഞ്ഞുകൂടിയത് പൂർണമായും നീക്കാനുള്ള ചുമതല ഇറിഗേഷൻ വകുപ്പിനാണ്. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെ അനുകൂലമായ ഒരു നടപടിയുമുണ്ടായില്ല. കോഴഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലാണ് കീഴുകര കടവ്. കീഴുകര കടത്ത് കടന്ന് ചെല്ലുന്നത് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡായ നെടുംമ്പ്രയാർ ഭാഗത്തേക്കാണ്. സാധാരണക്കാരായ നിരവധി പേർ താമസിക്കുന്ന പ്രദേശമാണിത്.
നെടുമ്പ്രയാർ ഭാഗത്ത് നിറയെ പാറയാണ്. കീഴുകരഭാഗത്ത് ചെളിയും. നെടുമ്പ്രയാറിൽ നിന്ന് കീഴുകരയിൽ എളുപ്പത്തിൽ എത്തണമെങ്കിൽ കടത്ത് കടക്കണം. അല്ലെങ്കിൽ റോഡുമാർഗം തോണിപ്പുഴ, മാരാമൺ വഴി കോഴഞ്ചേരിയിലെത്തി അവിടെ നിന്ന് കീഴുകരയിലെത്തണം. കോഴഞ്ചേരിയിലെത്താനുള്ള എളുപ്പവഴിയാണിത്.
കീഴുകര പള്ളിയോടവും നദിയിൽ ഇറക്കാനാകുന്നില്ല.
ഫണ്ട് ലഭിച്ചിട്ടുണ്ട് സ്കീം നടപടി പൂർത്തിയാകാത്തതിനാലാണ് ചെളി നീക്കം ചെയ്യാൻ കഴിയാത്തത്. സർക്കാരിലേക്ക് പ്രോജക്ട് നൽകിയിട്ടുണ്ട്. ജില്ലയിലെ കടവുകളിലെല്ലാം ചെളി അടിഞ്ഞിരിക്കുകയാണ്.
ബി. ജയകൃഷ്ണൻ
ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ പത്തനംതിട്ട
ചെളി നീക്കം ചെയ്യാനുള്ള അനുമതി പഞ്ചായത്ത് അധികൃതർ ഇറിഗേഷൻ വകുപ്പിനോട് ചോദിച്ചിരുന്നു. എന്നാൽ ഇതുവരെ മറുപടിയൊന്നുമായില്ല. ഇറിഗേഷൻ വകുപ്പിനാണ് ചുമതല.
ടി.ടി വാസു
കോഴഞ്ചേരി പഞ്ചായത്ത്, കീഴുകര ഒന്നാംവാർഡ് അംഗം
നിരവധി തവണ പഞ്ചായത്തിൽ പരാതിനൽകി. ഒരു നടപടിയും എടുത്തില്ല. കുട്ടികളൊക്കെ കടവിലിറങ്ങിയാൽ താഴ്ന്നുപോകും. വള്ളം കടവിൽ നിന്ന് മാറ്റിയാണ് അടുപ്പിക്കുന്നത്. അവിടെയും ചെളി തന്നെ.
വിശ്വനാഥൻ
(പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |