തൃശൂർ: നൂറാം പിറന്നാൾ ആഘോഷങ്ങൾക്കായി തൃശൂർ കോർപറേഷൻ ഒരുങ്ങി. 30ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് മേയർ എം.കെ. വർഗീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് നിർമ്മാണം പൂർത്തീകരിച്ച ശതാബ്ദി കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും.
ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും പുതുതായി സ്ഥാപിച്ച മഹാത്മഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നവീകരണം പൂർത്തീകരിച്ച മേയറുടെ ചേംബറിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ, തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ചെട്ടിയങ്ങാടി ഹനഫിസുന്നത്ത് ജമാഅത്ത് ചീഫ് ഇമാം ഇബ്രാഹിം ഫലാഹി തുടങ്ങിയവർ പങ്കെടുക്കും.
ഭൂരഹിതർക്ക് മൂന്ന് സെൻറ് ശതാബ്ദി സമ്മാനം, നഗരത്തിൽ സൗജന്യബസ് സർവീസ്
ഭൂരഹിതരായവർക്ക് മൂന്ന് സെന്റ് സ്ഥലം വീതം ശതാബ്ദിയോടനുന്ധിച്ച് നൽകുന്നതിനും പദ്ധതിയുണ്ട്. ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി നഗരത്തിൽ സൗജന്യ ബസ് സർവീസ് ആരംഭിക്കും.
നടത്തറയിൽ മാലിന്യസംസ്‌കരണത്തിനായി സ്ഥലം കണ്ടെത്തിയതിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ സംതൃപ്തി പ്രകടിപ്പിച്ചതാണ്. ജനവാസ മേഖലയിൽ നിന്ന് മാറിയും ഇനിയും ആവശ്യമെങ്കിൽ ഭൂമി വിട്ട് തരാൻ തയ്യാറുള്ളവരുമുണ്ട്. അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്‌സൺ, സി.പി. പോളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |