തൊടുപുഴ: പൊലീസ് ശേഖരിച്ച ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ പൊലീസുകാരന് സസ്‌പെൻഷൻ. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.കെ. അനസിനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്‌പെൻഡ് ചെയ്തത്.
പൊലീസ് ഇന്റലിജൻസിലായിരുന്ന അനസ് ക്രൈം കേസുകളിൽ ഉൾപ്പെട്ടവരടക്കം നിരവധി പേരുടെ വിവരങ്ങൾ ചോർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ ഇതിന്റെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. തുടർന്ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
മത സ്പർദ്ധ വളർത്തുന്ന പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്‌തെന്നാരോപിച്ച് കഴിഞ്ഞ മൂന്നിന് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മങ്ങാട്ടുകവലയിൽ ചിലർ മർദിച്ചിരുന്നു. ബസിൽ നിന്ന് വലിച്ചിറക്കി മക്കളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. ഈ കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകരിൽ നിന്നാണ് വിവരങ്ങൾ ചോർന്നതായി പൊലീസ് കണ്ടെത്തിയത്. കേസിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |