SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.15 AM IST

സർവകലാശാലയെ സംരക്ഷിക്കണമെന്ന് സെനറ്റ് യോഗം: 'ചില അംഗങ്ങൾക്ക് വിരുദ്ധ അജണ്ട '

kannur-uni

കണ്ണൂർ : വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തി തെറ്റിദ്ധാരണ പരത്തുന്നവരുടെ സർവകലാശാല വിരുദ്ധഅജണ്ടകളെ അപലപിച്ച് ഇന്നലെ ചേർന്ന കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ പ്രമേയം. സിൻഡിക്കേറ്റ് അംഗം എൻ.സുകന്യയാണ് പ്രമേയം അവതരിപ്പിച്ചത്.

സർവകലാശാലയെ സംരക്ഷിക്കാനെന്ന പേരിൽ ചിലർ അപവാദങ്ങളും വസ്തുതാവിരുദ്ധവാർത്തകളും നിരന്തരം പ്രചരിപ്പിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഉന്നതസമിതികളിൽ അംഗങ്ങളായവർ തന്നെയാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ ചമച്ച് കേസുകളുമായി കോടതി കയറിയിറങ്ങുന്നത്. സർവകലാശാലയുടെ അക്കാഡമിക് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ജോബി കെ.ജോസ്, സിൻഡിക്കേറ്റ് അംഗങ്ങൾ അടക്കം 39 പേർ യോഗത്തിൽ സന്നിഹിതരായിരുന്നു.

സാമൂഹ്യവത്കരണം,ജനകീയവത്കരണം

ഉന്നത വിദ്യാഭ്യാസരംഗത്തെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും സെനറ്റ് പ്രഖ്യാപിച്ചു. ജനകീയ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തെ കൂടുതൽ സാമൂഹികവത്ക്കരിക്കുന്നതിനും ജനകീയവത്ക്കരിക്കുന്നതിനും വിദ്യാർത്ഥികളടക്കമുള്ളവർ പങ്കുവഹിക്കണമെന്ന് പി.സോന അവതരിപ്പിച്ച അടിയന്തര പ്രമേയം ആവശ്യപ്പെട്ടു. 17 പ്രമേയങ്ങളാണ് അംഗീകാരം നേടിയത്.

ഗവേഷണവിഭാഗം ഗവേഷണ സൗഹൃദമാക്കുക, പരീക്ഷ വിഭാഗത്തിൽ സമഗ്ര സോഫ്റ്റ്‌വെയർ സംവിധാനം ഏർപ്പെടുത്തുക, എയ്ഡഡ് കോളേജുകളിലെ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുക,ചില സ്വാശ്രയ കോളജുകളിലെ പരീക്ഷാനടത്തിപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കുക,സർവകലാശാലയുടെ കത്തിടപാടുകളിൽ പരാമവധി ഭരണഭാഷയായ മലയാളം ഉപയോഗിക്കുക,പ്രൈവറ്റ് രജിസ്‌ട്രേഷൻ വേഗത്തിലാക്കുക,

യു.ജി. സ്‌പോട്ട് അഡ്മിഷനിലെ സങ്കീർണതകൾ പരിഹരിക്കുക, താവക്കര ക്യാമ്പസിൽ കൂടുതൽ പഠന വകുപ്പുകൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സെനറ്റിന്റെ അംഗീകാരം നേടി.

യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

കണ്ണൂർ : വൈസ് ചാൻസിലർ നിയമനത്തിലും പഠന ബോർഡ് കളുടെ നിയമനങ്ങളും അനുകൂലിച്ച് സെനറ്റിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോയി.സർവകലാശാല ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സെനറ്റ് അഭിപ്രായം പറയരുതെന്നതിനാൽ പ്രമേയം ചട്ട വിരുദ്ധമാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ.ബിജു ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും പരിഗണനയ്‌ക്കെടുക്കാതെ വൈസ് ചാൻസിലർ പ്രമേയം അവതരിപ്പിക്കുവാൻ അനുമതി നല്കുകയായിരുന്നുവെന്ന് യു.ഡി.എഫ് സെനറ്റഗങ്ങൾ ആരോപിച്ചു. ഡോ.ആർ.കെ.ബിജു, ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, എസ്.ഷാനവാസ് , ഇ .എസ്.ലത ,ഡോ.ആർ.സ്വരൂപ , പി.കെ.സതീശൻ . എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.