വർക്കല: നാരായണഗുരുവിന്റെ വേദാന്തസൂത്രം എന്ന കൃതി പഠിക്കുന്നതും ദർശനം മനസിലാക്കുന്നതും ജീവിതത്തെ സാർത്ഥകമാക്കുമെന്ന് നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് പറഞ്ഞു. സത്യം അറിഞ്ഞ് സത്യത്തിന്റെ വഴിക്ക് ജീവിക്കുവാൻ ഓരോരുത്തർക്കും കഴിയണം. ഈശാവാസ്യോപനിഷത്തിൽ പറയുന്നതുപോലെ മനുഷ്യർ സത്യധർമ്മന്മാരായി മാറണമെന്നും നാരായണഗുരുകുല കൺവെൻഷനോടനുബന്ധിച്ചുള്ള പ്രവചനത്തിൽ ഗുരുമുനി നാരായണപ്രസാദ് പറഞ്ഞു.
ഗുരുക്കന്മാരും പ്രവാചകന്മാരും മതഗ്രന്ഥങ്ങളും ഉണ്ടായിരുന്നില്ലെങ്കിൽ നന്മയെ മറക്കുകയും തിന്മയുടെ വഴിയിൽ കൂടി സഞ്ചരിക്കുകയും ചെയ്യുന്നവരായി മനുഷ്യർ മാറുമായിരുന്നു. സാർവ്വജനീനമായ, സദാചാരപരമായ ഉപദേശങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. പരമമായ സത്യം മാത്രം വെളിപ്പെടുത്തുന്ന ഗ്രന്ഥങ്ങളെ ശ്രുതികളെന്നാണ് വിളിക്കുന്നത്. അതനുസരിച്ച് എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാൻ സഹായിക്കുന്ന സദാചാരപരമായ ഉപദേശങ്ങൾ നൽകുന്ന ഗ്രന്ഥങ്ങളാണ് സ്മൃതികൾ. സെമറ്റിക് മതങ്ങളിൽ ഇത് രണ്ടും ഒന്നിച്ചുകാണുന്നു. നാരായണഗുരു നൽകുന്ന സദാചാരപരമായ ഉപദേശങ്ങൾ ശ്രീനാരായണ സ്മൃതി എന്ന കൃതിയിലാണുളത്. അതിൽ പറയുന്നത് ജീവിതത്തിൽ പാലിക്കുകയാണെങ്കിൽ പണം ഉണ്ടാക്കുന്നതിനു വേണ്ടിമാത്രം ജീവിക്കുന്ന രീതി മാറി സത്യധർമ്മന്മാരായി സ്വസ്ഥതയോടെ ജീവിക്കുന്നതിന് സാധിക്കുമെന്നും ഗുരു മുനി നാരായണപ്രസാദ് പറഞ്ഞു.
തുടർന്ന് സൗഹൃദസംഗമം നടന്നു. ഒരാഴ്ചക്കാലം ഗുരുകുലത്തിൽ സഹവസിച്ച് കൺവെൻഷനിൽ പങ്കെടുത്തവർ സംഗമത്തിൽ മനസ്സു തുറന്നു. വൈകുന്നേരം പ്രാർത്ഥനായോഗത്തിൽ കെ.പി. ലീലാമണി, ഗുരുമുനിനാരായണപ്രസാദ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9ന് ഗുരുകുല സ്ഥാപകൻ നടരാജഗുരുവിന്റെ സമാധിസ്ഥാനവും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സ് ഒഫ് ബ്രഹ്മവിദ്യയുടെ പൗരസ്ത്യആസ്ഥാനവുമായ ഗുരുനാരായണഗിരിയിലേക്ക് പരമ്പരാക്രമത്തിലുളള ശാന്തിയാത്രയും തുടർന്ന് ഹോമം, ഉപനിഷത് പാരായണം എന്നിവയ്ക്കു ശേഷം ഗുരുമുനി നാരായണപ്രസാദ് നവവത്സരസന്ദേശം നൽകും. 10.30ന് ഗുരുകുല സമ്മേളനത്തോടെ കൺവെൻഷൻ സമാപിക്കും.
ഫോട്ടോ: ഗുരുമുനി നാരായണപ്രസാദിന്റെ ഇംഗ്ലീഷിലുളള ശതാഭിഷേകസ്മരണികയായ തൗസന്റ് ഫുൾ മൂൺസ് കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പി.ആർ.ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്യുന്നു. ഗുരുമുനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |