മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ അഞ്ചുസ്ഥാനങ്ങളിലേക്ക് എത്താനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി ന്യൂ കാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിലെ സമനില. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളാണ് നേടിയത്.
ന്യൂ കാസിലിനായി അലൻ സെന്റ് മാക്‌സിമിനും യുണൈറ്റഡിനായി എഡിൻസൺ കവാനിയുമാണ് സ്കോർ ചെയ്തത്. ഭാഗ്യം കൊണ്ടുമാത്രമാണ് മാഞ്ചസ്റ്റർ മത്സരത്തിൽ തോൽക്കാതെ രക്ഷപ്പെട്ടത്. ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ മിന്നൽ സേവുകളാണ് യുണൈറ്റഡിന് തുണയായത്.
മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചെങ്കിലും അർഹിച്ച വിജയം നേടാന്‍ ന്യൂകാസിലിന് സാധിച്ചില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് എട്ടാം മിനിട്ടിൽത്തന്നെ മാക്‌സിമിൻ ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റർ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചുകൊണ്ട് അതിമനോഹരമായി മാക്‌സിമിൻ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും സാഞ്ചോയുമെല്ലാം അണിനിരന്നിട്ടും യുണൈറ്റഡിന്റെ ആക്രമണങ്ങൾ ദുർബലമായിരുന്നു. രണ്ടാം പകുതിയിലാണ് യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചത്. 71-ാം മിനിട്ടിൽ കവാനി സ്കോർ ചെയ്തു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ കവാനി വലകുലുക്കുകയായിരുന്നു.
ഗോളെന്നുറച്ച നാലോളം ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഡി ഗിയയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ. ഈ സമനിലയോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് തുടരുകയാണ്.17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്. ന്യൂ കാസിൽ 19-ാം സ്ഥാനത്താണ്. 47 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |