നെയ്യാറ്റിൻകര: ആലുംമൂട് വിഷ്ണു ജുവലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ (55), ഭാര്യ സെൽവം (50) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കാലുകൾക്ക് സ്വാധീനക്കുറവുള്ള കേശവൻ വീൽ ചെയറിലാണ് യാത്ര ചെയ്തിരുന്നത്. ഇന്നലെ രാവിലെ 6 മണിയോടെ എകമകളായ ഹരിപ്രിയയാണ് (19) സംഭവം അയൽക്കാരെ അറിയിച്ചത്. അവർ നെയ്യാറ്റിൻകര പൊലീസിനെ വിളിച്ചറിയിച്ചു. രാവിലെ ഉറക്കമുണർന്ന് ഹരിപ്രിയ വരുമ്പോൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അച്ഛനെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെയുമാണ് കണ്ടത്. അച്ഛനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കുന്നതിനിടെ അമ്മയും വിഷം കഴിച്ചെന്നും തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മകൾ പൊലീസിന് മൊഴി നൽകി. സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന സയനൈഡാവാം ഇരുവരും കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
20 വർഷം മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് കേശവന്റെ കാലുകൾ തളർന്നത്. ദിവസവും ആട്ടോമാറ്രിക് വീൽചെയറിൽ ഒറ്റയ്ക്കാണ് വീട്ടിൽ നിന്ന് ജുവലറിയിൽ പോയി വന്നിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ വിഷമത്തിലായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. കൂടാതെ കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ബിസിനസ് മാന്ദ്യവും അലട്ടിയിരുന്നു.
പൊലീസും ഫോറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്ര് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തത ലഭിക്കൂവെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |