തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ രൂപഭാവങ്ങൾ നൽകിയ സംവിധായകനാണ് കെ.എസ്. സേതുമാധവനെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച കെ.എസ്. സേതുമാധവൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുതലമുറയ്ക്ക് ആവേശം പകരുന്ന നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തെക്കേ ഇന്ത്യൻ ഭാഷകളിലെല്ലാം മുടിചൂടാമന്നനായി നിലകൊണ്ടു. അതുല്യനടൻ സത്യന്റെ മികച്ച പല കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കാമ്പുള്ള കഥകൾ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച് പുതിയ ഭാവുകത്വത്തിന് തുടക്കം കുറിച്ച പ്രതിഭാസസമ്പന്നനായ സംവിധായകനായിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് മാത്രമല്ല കലാസാംസ്കാരിക രംഗത്തിന് തന്നെ തീരാനഷ്ടമാണ് സേതുമാധവന്റെ വേർപാടിലൂടെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വയലാർ സാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ തുളസീദാസ്, രാജസേനൻ, ബാലു കിരിയത്ത്, ദിനേശ് പണിക്കർ, സിദ്ധാർത്ഥ് ശിവ, സബീർ തിരുമല, മണക്കാട് രാമചന്ദ്രൻ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |