ശിവഗിരി: ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം കനക ജൂബിലി നിറവിലാണ്. കനകജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 30ന് വൈകുന്നേരം 5 മണിക്ക് ഈശ്വരഭക്തി സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിക്കും.
ശ്രീനാരായണഗുരുദേവന്റെ മഹാസങ്കല്പങ്ങളിലൊന്നാണ് മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയം. 1924ൽ ആലുവയിൽ ഗുരുദേവൻ വിളിച്ചു ചേർത്ത സർവ്വമത സമ്മേളനം ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായിരുന്നു. സമ്മേളനത്തിന്റെ സമാപനത്തിൽ, എല്ലാ മതങ്ങളുടെയും സാരം ഏകമായതുകൊണ്ട് എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടെയും, സമഭക്തിയോടെയും പഠിക്കണമെന്നും അതിനനുയോജ്യമായ നിലയിൽ ശിവഗിരിയിൽ മതമഹാപാഠശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും ഗുരുദേവൻ വെളിപ്പെടുത്തി. അഞ്ച് ലക്ഷം രൂപയാണ് അന്നതിന് കണക്കാക്കിയ ചെലവ്. നളന്ദയും തക്ഷശിലയും പോലെ ലോകോത്തരമായ ഒരു സർവ്വകലാശാലയായിരുന്നു ഗുരുദേവൻ വിഭാവനം ചെയ്തത്. ശിഷ്യപരമ്പരയായി സന്യാസിസംഘം രജിസ്റ്റർ ചെയ്യുകയും അനന്തരഗാമിയായി ബോധാനന്ദസ്വാമിയെ അഭിഷേകം നടത്തുകയും ചെയ്ത ശേഷം ശിവഗിരിയിൽ മതമഹാപാഠശാലയ്ക്ക് ഗുരുദേവൻ ശിലാസ്ഥാപനവും നടത്തി. മഹാസമാധിക്കു ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും മതമഹാപാഠശാല യാഥാർത്ഥ്യമായില്ല.
1968ൽ മഹാസമാധി മന്ദിരത്തിന്റെ പണി പൂർത്തിയായി. ജനുവരി 1ന് പ്രതിമാ പ്രതിഷ്ഠയ്ക്കു ശേഷം മതമഹാപാഠശാലയെന്ന ഗുരുസങ്കല്പം യാഥാർത്ഥ്യമാക്കാൻ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ തീരുമാനിച്ചു. എം.പി.മൂത്തേടത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. രണ്ട് വർഷം കൊണ്ട് ബ്രഹ്മവിദ്യാലയത്തിന്റെ പണി പൂർത്തീകരിച്ചു. ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ 1970 ഡിസംബർ 31ന് ബ്രഹ്മവിദ്യാലയത്തിന്റെ സമർപ്പണം നടത്തി. 1971 ജനുവരി 28ന് ക്ലാസും തുടങ്ങി. സ്വാമി ശങ്കരാനന്ദ മുഖ്യാചാര്യനായ പ്രൊഫ.എം.എച്ച്.ശാസ്ത്രിക്ക് ആത്മോപദേശശതകത്തിലെ ആദ്യമന്ത്രം ഉപദേശിച്ചു കൊടുത്തു. ബ്രഹ്മചാരികളായ പുരുഷോത്തമൻ, സുധാകരൻ, സുഗതൻ, സോമനാഥൻ, ശശിധരൻ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴ് വർഷത്തെ പഠനം കഴിഞ്ഞ് അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് എല്ലാവരും സന്യാസദീക്ഷയും സ്വീകരിച്ചു. യഥാക്രമം അമൃതാനന്ദ, സുധാനന്ദ, വിദ്യാനന്ദ, വിശുദ്ധാനന്ദ, ശാശ്വതികാനന്ദ എന്നീ പേരുകളിൽ ധർമ്മസംഘം ട്രസ്റ്റിൽ അംഗമാവുകയും പില്കാലത്ത് ഭാരവാഹികളാവുകയും ചെയ്തു.
ബ്രഹ്മവിദ്യാലയത്തിൽ ഏഴ് വർഷം നീണ്ട കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ശിവഗിരിയിലെ സന്യാസി സംഘത്തിൽ അംഗമാകാം. എം.എ വരെയുളള സംസ്കൃതവിഷയങ്ങളും ഭാരതീയ വേദാന്തവും, ബൈബിൾ, ഖുർആൻ, ധർമ്മപദം തുടങ്ങിയ മതഗ്രന്ഥങ്ങളും ഗുരുദേവകൃതികളുമായി ചേർത്തുവച്ചുളള പാഠ്യപദ്ധതിയാണ് ഇവിടെയുളളതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബ്രഹ്മവിദ്യ ആചാര്യസ്ഥാനം നൽകും. വാസനയും യോഗ്യതയും ഉളളവരെ സന്യാസദീക്ഷനൽകി ധർമ്മസംഘം ട്രസ്റ്റിൽ അംഗമാക്കും ..ബ്രഹ്മവിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മുഴുവൻ ചെലവും ശിവഗിരിമഠം വഹിക്കും. ജാതിമത വ്യത്യാസമില്ലാതെ ആർക്കും ബ്രഹ്മവിദ്യാലയത്തിൽ പ്രവേശനം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |