SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.00 AM IST

അനധികൃത കൊടിമരങ്ങളും സ്‌തൂപങ്ങളും പിഴുതെറിയപ്പെടണം

photo

അനധികൃത കൊടിമരങ്ങൾക്കുപയോഗിച്ച സാധനങ്ങൾ കൊണ്ട് പത്ത് ഫാക്ടറികൾ തുടങ്ങാനാകുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവകരമായ ഒരു വിഷയം ചൂണ്ടിക്കാണിക്കുകയാണ്. കേരളത്തിന്റെ ഏത് മൂലയിലേക്ക് നോക്കിയാലും പത്തിലധികം കൊടിമരങ്ങൾ കാണാം. മിക്കവയും പഞ്ചായത്തിന്റെയോ നഗരസഭകളുടെയോ അനുമതി ഇല്ലാതെ അനധികൃതമായി സ്ഥാപിക്കപ്പെട്ടവയാണ്. മിക്ക സ്ഥാപനങ്ങളുടെ മുന്നിലും സമാനമായ സ്ഥിതിയാണ്. കൊടിമരങ്ങൾ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. രാഷ്‌ട്രീയ കൊലപാതകങ്ങൾ മുതൽ കലാപങ്ങൾക്ക് വരെ വഴിവച്ച ചരിത്രമാണ് കേരളത്തിന്റേത്. കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ കർശന മാനദണ്ഡം കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കമില്ല.

പ്രാദേശികമായുണ്ടാകുന്ന ഭൂരിഭാഗം രാഷ്‌ട്രീയ സംഘട്ടനങ്ങളുടെയും വില്ലൻ കൊടിമരങ്ങളാണ്. ഇവ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. ചിലയിടങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും ചോദ്യംചെയ്‌താണ് കൊടിമരങ്ങളുടെ നില്പ്. റോഡരുകിൽ സ്ഥാപിച്ച കൊടിമരങ്ങൾ വാഹനാപകടങ്ങൾക്ക് ഇടയാക്കിയ സംഭവങ്ങളും നിരവധിയാണ്. വാഹനങ്ങളുടെ സുഗമമായ യാത്രയെ തടസപ്പെടുത്തുന്ന തരത്തിൽ മിക്കയിടങ്ങളിലും കൊടിമരങ്ങൾ കാണാം. തോന്നുന്ന സ്ഥലങ്ങളിൽ ആരോടും ചോദിക്കാതെ കൊടിമരങ്ങൾ സ്ഥാപിക്കാമെന്ന കാഴ്ചപ്പാടിൽ മാറ്റം വരണം. അതിനായി രാഷ്‌ട്രീയ പാർട്ടികൾ, സംഘടനകൾ, മതസംഘടനകൾ എന്നിവർ മാറി ചിന്തിക്കണം. തങ്ങൾ ഇനി അനധികൃതമായി റോഡരികിൽ കൊടിമരങ്ങൾ സ്ഥാപിക്കില്ലെന്ന് സ്വയമൊരു തീരുമാനമെടുക്കയാണ് വേണ്ടത്. പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികളിലേക്ക് നീങ്ങുമ്പോൾ രാഷ്‌ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തും. ഈ രീതിക്കും മാറ്റം വരണം.

കൊടിമരങ്ങൾ എന്തു സന്ദേശം നല്‌കുന്നുവെന്ന ചോദ്യവും പ്രസക്തമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങളിൽ കൊടിമരങ്ങൾ ഉയരുന്നത് മനസിലാക്കാം. എന്നാൽ, വഴിയോരം തോറും ഇവ സ്ഥാപിക്കുന്നത് മാറിയ കാലഘട്ടത്തിൽ അംഗീകരിക്കാനാവില്ല. വലിയ ജംഗ്‌ഷനുകളിൽ അനുമതി നല്‌കുന്ന സ്ഥലത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ തെറ്റില്ല. അത് ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുമാകരുത്. റോഡരികിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പ് തൂണുകൾ എത്രമാത്രം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്ന് അവ സ്ഥാപിക്കുന്നവർ തിരിച്ചറിയണം. നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥലങ്ങളിലായിരിക്കും വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ ഉയർന്നു നില്‌ക്കുന്നത്. ഈ സംസ്കാരം തന്നെ മാറ്റിയെഴുതണം.

പൊതുവഴികളിലെയും പാതയോരങ്ങളിലെയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത് പ്രസക്തമാണ്. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കർശന നടപടികളിലൂടെ കൊടിമരം നീക്കം ചെയ്യാനാവില്ലെന്നാണ് സർക്കാർ വാദം. അക്കാര്യത്തിൽ സമവായം വേണമെന്ന തീരുമാനത്തിൽ തെറ്റില്ല. ഒരു പാർട്ടികളോടും മമത കാണിക്കാതെ അനധികൃതമായി സ്ഥാപിച്ച മുഴുവൻ കൊടിമരങ്ങളും പിഴുതെറിയപ്പെടണം. ഇനിയും അത്തരത്തിലുള്ള ഒരു നീക്കവും ആരും നടത്തുന്നില്ലെന്നും ഉറപ്പാക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, വിവിധ മതസ്ഥാപനങ്ങളും സംഘടനകളുമൊക്കെ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സമവായം അനിവാര്യമായതിനാലാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നാണ് സർക്കാർ നിലപാട്. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതു വിലക്കി സർക്കാർ എന്തുകൊണ്ടാണ് സർക്കുലർ ഇറക്കാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. അനധികൃത കൊടിമരങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണം. ഇത്തരം കൊടിമരങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ വ്യക്തമാക്കി നിരവധി ഡ്രൈവർമാർ കോടതിക്ക് കത്തെഴുതുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന കോടിയുടെ തീരുമാനം ഉചിതവും രാഷ്‌ട്രീയ പാർട്ടികൾക്കും സംഘടനകൾക്കുമുള്ള സന്ദേശം കൂടിയാണ്. കൊടിമരങ്ങൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർമാർ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു കഴിഞ്ഞു. ഇവ നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇനി വേണ്ടത്.

സംസ്ഥാനത്തൊട്ടാകെ 42,337 കൊടിമരങ്ങൾ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്, യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്ന കാര്യത്തിൽ തർക്കമില്ല. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഗൗരവത്തോടെ കാണണം. യഥാർത്ഥത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചവർ അത് തിരിച്ചറിഞ്ഞ് മാറ്റുകയാണ് വേണത്. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പിഴയടക്കമുള്ള നടപടികൾ ഉണ്ടെങ്കിലും ആരും സ്വീകരിക്കാറില്ല. സംസ്ഥാന തലത്തിൽ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുകയാണ് വേണ്ടത്.

ഒരു കൊടിമരം സ്ഥാപിക്കുന്നതിന് 1000 രൂപ ചെലവു കണക്കാക്കിയാൽപോലും 4.32 കോടി രൂപയാണ് സംസ്ഥാനത്താകെ ഇതിനുവേണ്ടി ചെലവിടുന്നത്. ഇരുമ്പുൾപ്പെടെയുള്ള സാധനങ്ങൾ വിനിയോഗിച്ച് ഫാക്ടറികൾ തുടങ്ങാനുള്ള സാഹചര്യം പോലും ആലോചിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്. മിക്ക നടപ്പാതകളിലും, പാതയോരങ്ങളിലും നിയമപരമായല്ല കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ആരും സംസാരിക്കാറില്ല. രാഷ്‌ട്രീയ പാർട്ടികൾ ഒരു നിയന്ത്രണവുമില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്ന കാഴ്ചയാണ് സംസ്ഥാനമൊട്ടാകെയുള്ളത്.

സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയോ സംഘടനയോ എവിടെയൊക്കെയുണ്ടോ അവിടെല്ലാം കൊടിമരങ്ങൾ സ്ഥാപിക്കുന്ന സംസ്‌കാരം സമൂഹത്തിൽ വ്യാപിച്ചിരിക്കുകയാണ്. ഭൂസംരക്ഷണ നിയമം ലംഘിച്ചുള്ള ഇത്തരം നടപടികൾക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. ഇതു നിയമലംഘനമാണെന്നറിഞ്ഞിട്ടും നടപടികൾ എടുക്കാത്തത് ദൗർഭാഗ്യകരമാണ്. കൊടിമരങ്ങൾ നാട്ടുന്നവർക്ക് ആ സ്ഥലം പിന്നീടു തങ്ങളുടെ സ്വന്തമാണെന്ന ധാരണയാണ്. ഇതു കേരളത്തിന്റെ മുക്കിനും മൂലയിലും കാണാൻ കഴിയും. രാഷ്ട്രീയപാർട്ടിയുടെ കൊടിമരത്തിൽ ലോറി ഇടിച്ചതിനെ തുടർന്ന് തനിക്ക് 6000 രൂപ നല്കേണ്ടി വന്നെന്ന് ഒരു ലോറി ഡ്രൈവർ കോടതിക്ക് കത്തെഴുതിയിരുന്നു. പാർട്ടികളും പോഷകസംഘടനകളും മത്സരിച്ച് കൊടിമരങ്ങൾ നാട്ടുകയാണ്. അനധികൃത കൊടിമരങ്ങളുടെ കണക്ക് എടുക്കുമ്പോൾ അതു ആശ്ചര്യപ്പെടുത്തുന്നതാവും.

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്നു മാസം അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. നയം രൂപീകരിക്കുമ്പോൾ ശക്തമായ നിലപാടാണ് അതിലൂടെ പുറത്തുവരേണ്ടത്. നിലവിൽ നിയമമുണ്ടെങ്കിലും അത് നടപ്പാക്കാൻ കഴിയുന്നില്ലെന്നതാണ് വാസ്‌തവം. പുതിയ നയം രൂപീകരിക്കുമ്പോൾ ഈ ഗതിവരാതെ ശ്രദ്ധിക്കണം. അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നത് ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസറെ നിയോഗിക്കുന്നത് ഉചിതമായിരിക്കും. യഥാർത്ഥത്തിൽ സാഹചര്യങ്ങൾ മനസിലാക്കി റോഡരികിൽ ഇനി കൊടിമരങ്ങൾ സ്ഥാപിക്കില്ലെന്ന പ്രഖ്യാപനമാണ് രാഷ്‌ട്രീയ പാർട്ടികൾ നടത്തേണ്ടത്. അതിനായി ഏതെങ്കിലും പാർട്ടികൾ മുന്നോട്ടു വന്നാൽ സമൂഹത്തിന് മുന്നിലേക്ക് നല്ല സന്ദേശമായിരിക്കും എത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINOIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.