കെട്ടി അടച്ചത് ആനക്കുളം - കോഴിയിളക്കുടി റോഡ്
മാങ്കുളം: കഴിഞ്ഞ 44 വർഷമായി ആദിവാസികളും പൊതുജനങ്ങളും ഉപയോഗിച്ചിരുന്ന റോഡ് വനം വകുപ്പ് കെട്ടി അടച്ചു. രണ്ടാഴ്ച മുമ്പാണ് മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് ആനക്കുളം കോഴിയിളക്കുടി റോഡ് വനംവകുപ്പ് അധികൃതർ അടച്ചത്. ഇത് സംബന്ധിച്ച് മാങ്കുളം ഗ്രാമ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 18ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ച് ചേർത്ത യോഗത്തിന്റെ തീരുമാനമായി പ്രദേശവാസികൾക്ക് റോഡിന്റെ ആവശ്യമില്ലെന്ന് എഴുതി ചേർത്താണ് റോഡ് അടച്ചിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ റോഡിന്റെ ഗുണഭോക്താക്കളും കോഴിയിളക്കുടി നിവാസികളും വാർഡ് മെമ്പർ ഉൾപ്പെടെയുള്ലവരും എടുത്ത തീരുമാനം അനുസരിച്ചാണ് വഴി അടച്ചതെന്ന് വനം വകുപ്പ് അധികൃതരും അവകാശപ്പെടുന്നു. എന്തായാലും നിലവിൽ കുടിനിവാസികൾക്ക് ആശുപത്രിയിൽ പോകുന്നതിനോ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനോ പറ്റാത്ത സ്ഥിതിയാണുള്ളത്. അതിനാൽ ഗ്രാമ പഞ്ചായത്തിന്റെ കൈവശത്തിലുള്ല റോഡ് കെട്ടി അടച്ചതിനെതിരെ പഞ്ചായത്തും പ്രദേശവാസികളും വനംവകുപ്പിനെതിരെ മൂന്നാർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |