ആദ്യഘട്ട നിക്ഷേപം ₹500 കോടി
ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ലുലു ഗ്രൂപ്പ് 500 കോടി രൂപയുടെ പ്രാരംഭനിക്ഷേപത്തോടെ അത്യാധുനിക ഭക്ഷ്യസംസ്കരണ പാർക്ക് സ്ഥാപിക്കും. ഇതിനുള്ള സ്ഥലം അനുവദിച്ച ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിൽ ലക്‌നൗവിൽ നടന്ന ചടങ്ങിൽ ഗ്രേറ്റർ നോയിഡ വ്യവസായ വികസന സമിതി സി.ഇ.ഒ നരേന്ദ്ര ഭൂഷൺ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കൈമാറി.
ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫലി, ലുലു ലക്‌നൗ റീജിയണൽ ഡയറക്‌ടർ ജയകുമാർ, ഫെയർ എക്‌സ്‌പോർട്‌സ് സി.ഇ.ഒ നജിമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്തെ കർഷകർക്ക് കരുത്തേകുംവിധം ലോകോത്തര നിലവാരമുള്ളതായിരിക്കും പാർക്കെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ടുള്ള സംഭരണത്തിലൂടെ ഉൾപ്പെടെ 20,000 ടൺ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിറ്റഴിക്കാനും പാർക്ക് വഴിയൊരുക്കും.
എട്ടുമാസത്തിനകം പാർക്ക് സജ്ജമാകും. 3,000 കോടി രൂപയുടെ വരുമാനമാണ് പാർക്കിലൂടെ പ്രതീക്ഷിക്കുന്നത്. പാർക്കിന്റെ മാതൃക മുഖ്യമന്ത്രി അനാവരണം ചെയ്‌തു. പാർക്കിൽ 700 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ലക്‌നൗ മാൾ ഏപ്രിലിൽ
2,000 കോടി രൂപ നിക്ഷേപത്തോടെ ലക്‌നൗ അമർ ഷഹീദ് റോഡിൽ 22 ലക്ഷം ചതുരശ്രഅടിയിൽ ഒരുങ്ങുന്ന ലുലുമാളിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ ആദ്യവാരം നടക്കും. വലിയ ഹൈപ്പർമാർക്കറ്റ്, 200ലേറെ അന്താരാഷ്‌ട്ര ബ്രാൻഡുകൾ, ലോകോത്തര എന്റർടെയ്‌ൻമെന്റ് സെന്റർ, 3000 പേർക്കിരിക്കാവുന്ന ഫുഡ്കോർട്ട്, പി.വി.ആറിന്റെ 11 സ്‌ക്രീൻ തിയേറ്ററുകൾ, 3000ലേറെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം എന്നിങ്ങനെ നിരവധി സവിശേഷതകൾ മാളിനുണ്ട്.
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ വിനോദ, ഷോപ്പിംഗ് കേന്ദ്രമായ ലക്‌നൗ മാളിൽ 5,000 പേർക്ക് നേരിട്ടും 10,000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്ന് യൂസഫലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |