കോഴിക്കോട് : സംസ്ഥാനത്ത് തിരക്കുള്ള വാണിജ്യ മേഖലകളിലെ റോഡരികിൽ വിനോദസഞ്ചാര വകുപ്പ് ആരംഭിക്കുന്ന ആദ്യ ഫുഡ് സ്ട്രീറ്റ് കോഴിക്കോട്ടായിരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വലിയങ്ങാടിയിലാണ് സന്ധ്യയ്ക്കുശേഷം പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റ് ആരംഭിക്കുക. കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ പ്രദേശത്തെയും തനത് ഭക്ഷണങ്ങൾ തയ്യാറാക്കി രാത്രി ഏഴ് മുതൽ 12 വരെ വിതരണം ചെയ്യാനാണ് ഉദ്ദേശം.
വലിയങ്ങാടിയിലെ വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരുടെ ജോലി തടസപ്പെടില്ലെന്നു മാത്രമല്ല പദ്ധതി അവർക്ക് ഗുണകരമാവുകയും ചെയ്യും. നടത്തിപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാപാരികൾ, തൊഴിലാളികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ഉടൻ വിളിച്ചുചേർക്കും. ഹോട്ടൽ മേഖലയിലുള്ളവരുടെയും ഭക്ഷണപ്പെരുമകൊണ്ട് പ്രശസ്തരായവരുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, മേയർ ഡോ.ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിക്കും. ജില്ലാ കളക്ടർ സമിതിയുടെ നോഡൽ ഓഫീസറായിരിക്കും.
ജില്ലയിലെ ആർക്കിടെക്ട് അസോസിയേഷന്റെ സഹകരണത്തോടെ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ജനുവരിയിൽ വീണ്ടും യോഗം ചേരും. അടുത്ത മധ്യവേനലവധിക്കാലത്ത് ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശം. സ്ഥിരം സംവിധാനമെന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ.ബീനാ ഫിലിപ്പ്, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണതേജ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |