അടൂർ : വിഭാഗീയതയ്ക്കും വിമർശനങ്ങൾക്കും പിടികൊടുക്കാതെയാണ് സി.പി.എം ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ജില്ലയിൽ എൽ.ഡി.എഫ് നേടിയ മികവാർന്ന വിജയത്തിന്റെ തിളക്കം ഇക്കുറി സമ്മേളനത്തിൽ പ്രകടമായി. ആദ്യ രണ്ട് ദിവസങ്ങളിലായി നടന്ന പ്രതിനിധികളുടെ ചർച്ച സമ്പന്നമായിരുന്നു. എല്ലാ മേഖലകളിലെയും നന്മതിന്മകൾ ചർച്ചയിൽ വിഷയമായി. വിഭാഗീയത പഴയതുപോലെയില്ല എന്ന വിലയിരുത്തലാണ് സമ്മേളനം നടത്തിയത്. തിരുവല്ലയിലും ഇരവിപേരൂരിലുമാണ് വിഭാഗീയതയുടെ അംശങ്ങൾ അവശേഷിക്കുന്നതെന്ന സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ടായത് ശ്രദ്ധേയമാണ്. കുലംകുത്തികൾ അടുത്ത പാർട്ടിസമ്മേളനം കാണില്ലെന്ന് നേരത്തെ ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു നടത്തിയ മുന്നറിയിപ്പ് ഇതിന്റെ മുന്നോടിയായിരുന്നു. ആരോഗ്യമന്ത്രി വീണാജോർജ്ജിനെതിരെ പത്തനംതിട്ട ഏരിയാ സമ്മേളനത്തിൽ ഉണ്ടായ വിമർശനം ജില്ലാസമ്മേളനത്തിലും ആവർത്തിക്കുമോയെന്ന ആശങ്ക ഉയർന്നെങ്കിലും ഒരു പ്രതിനിധിപോലും മന്ത്രിക്കെതിരെ സംസാരിച്ചില്ല. വിഭാഗീയത വളർത്തി ആളുകളെ കൂടെനിറുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുന്നോട്ടുപോകാമെന്ന ധാരണ തിരുത്തണമെന്നുമുള്ള സംഘടനാറിപ്പോർട്ടിലെ മുന്നറിയിപ്പ് താക്കീതിന്റെ ഭാഷയിലായിരുന്നു. പൊലീസ് സേനയിലും സിവിൽ സർവീസിലും ആർ.എസ്.എസുകാരുടെ കടന്നുകയറ്റമുണ്ടെന്ന പ്രതിനിധികളുടെ വിമർശനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശരിവച്ചു. കുറ്റപ്പെടുത്തലിന്റെ ഭാഷയിലായിരുന്നു പ്രതിനിധിസമ്മേളനത്തിൽ കോടിയേരിയുടെ മറുപടി പ്രസംഗം. സി.പി.എം അനുകൂലികളായ അസോസിയേഷൻകാർ മന്ത്രിമാരുടെ പേഴ്സണൻ സ്റ്റാഫിൽ കയറി പണിയെടുക്കാതിരിക്കാവുന്ന തസ്തികൾ തേടിപ്പോകുന്നുവെന്ന കുറ്റപ്പെടുത്തലും സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ജില്ലയിൽ ചിട്ടയും മികവുമാർന്ന പ്രവർത്തനം നടത്തിയതുവഴി ജില്ലാസെക്രട്ടറിയായി കെ.പി.ഉദയഭാനുവിന്റെത് അല്ലാതെ മറ്റൊരുപേര് ഉയർന്നതെയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |