ന്യൂഡൽഹി: പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ.ബി.സിക്കാരുടേത് പോലെ എട്ട് ലക്ഷമായി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശ ചെയ്തതായി അറിയുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിലെ മുൻ സെക്രട്ടറി അജയ് പാണ്ഡ്യ അദ്ധ്യക്ഷനും ഇന്ത്യൻ കൗൺസിൽ ഒാഫ് സയൻസ് റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. വി.കെ. മൽഹോത്ര, കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ എന്നിവർ അംഗങ്ങളുമായ സമിതിയുടേതാണ് ശുപാർശ. സമിതിയുടെ 90 പേജുള്ള റിപ്പോർട്ട് പുതിയ സത്യവാങ്മൂലത്തിനൊപ്പം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.
ഒ.ബി.സിക്കും മുന്നാക്കക്കാർക്കും വരുമാന പരിധി എട്ട് ലക്ഷമാക്കുന്നതിലെ യുക്തി സുപ്രീം കോടതി നേരത്തേ ചോദ്യം ചെയ്തെങ്കിലും, അത് മാറ്റേണ്ടെന്നാണ് സമിതി ശുപാർശയെന്നാണ് സൂചന.
സമിതിയുടെ വാദം
2020ൽ നീറ്റിൽ സാമ്പത്തിക സംവരണ ക്വോട്ടയിൽ പ്രവേശനം നേടിയ 91 ശതമാനം വിദ്യാർത്ഥികളുടെയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയാണ്.
മുന്നാക്ക സമുദായങ്ങളിലെ ബി.പി.എൽകാരെ സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന എസ്.ആർ.സിൻഹോ സമിതി റിപ്പോർട്ടും പരിശോധിച്ചു.
പിന്നാക്ക സംവരണം
താഴ്ത്താൻ ഗൂഢനീക്കം
സുപ്രീം കോടതിയുടെ നിർണ്ണായക വിധി 6ന്
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാനപരിധി ഒ.ബി.സി ക്രീമിലെയർ പരിധിക്ക് സമാനമായി എട്ട് ലക്ഷമായി ഉയർത്താനുള്ള ശുപാർശ, പിന്നാക്ക സംവരണം വെട്ടിക്കുറയ്ക്കാനുള്ള ഗൂഢനീക്കമാണെന്ന് ആക്ഷേപം.
പിന്നാക്കക്കാരുടെ സാമൂഹിക പിന്നാക്കാവസ്ഥയും, മുന്നാക്കക്കാരുടെ ദാരിദ്ര്യവും കൂട്ടിക്കുഴച്ച് രണ്ടിനും ഒരേ മാനദണ്ഡമാക്കാനുള്ള ശുപാർശ അംഗീകരിച്ചാൽ ഭരണഘടന വിഭാവനം ചെയ്യുന്ന പിന്നാക്ക സംവരണത്തിന്റെ അന്തസത്ത തകരും. അർഹരായ പല പിന്നാക്കക്കാർക്കും സംവരണം നഷ്ടപ്പെടുകയും മുന്നാക്കക്കാരെ സംവരണത്തിലൂടെ തിരുകിക്കയറ്റുകയുമാവും ഫലം.
ദാരിദ്ര്യ രേഖ എട്ട് ലക്ഷത്തിലും വളരെ താഴെയാണ്. കേന്ദ്ര നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാവും 6ന് വിധി പറയുക. അതുവരെ, ഇക്കൊല്ലത്തെ നീറ്റ് അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പി.ജി പ്രവേശനം സ്റ്റേ ചെയ്തിരിക്കയാണ്. വരുമാന പരിധി പുനഃപരിശോധിക്കുമെന്ന് നേരത്തേ സുപ്രീം കോടതിയിലും , പാർലമെന്റിലും ഉറപ്പ് നൽകിയ കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലത്തിൽ എന്ത് നിലപാടെടുക്കുമെന്നതും ആകാംക്ഷയുളവാക്കുന്നു
27 ശതമാനം ഒ.ബി.സി സംവരണത്തിന് പുറമെ, 10 ശതമാനം സാമ്പത്തിക സംവരണത്തിനും വരുമാന പരിധി എട്ട് ലക്ഷമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ ഒക്ടോബറിൽ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിനുള്ള വരുമാനപരിധി, അതല്ലാത്ത വിഭാഗങ്ങൾക്കും ഏർപ്പെടുത്തുന്നത് എങ്ങനെ ശരിയാവുമെന്നാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, വിക്രംനാഥ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചത്. എട്ട് ലക്ഷം വരുമാന പരിധി രണ്ട് വ്യത്യസ്ത വിഭാഗക്കാർക്ക് ഉപയോഗിക്കുന്നതിലൂടെ അസമത്വത്തെ സമമാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഇക്കാര്യം പുനഃപരിശോധിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്.
"സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡം ദാരിദ്ര്യ രേഖയാക്കണം. പിന്നാക്ക സംവരണത്തിന്റെ അടിസ്ഥാനം ദാരിദ്ര്യമല്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ്. രണ്ടും കൂട്ടിക്കുഴച്ച് സമാനമാക്കുന്നത് സാമ്പത്തിക സംവരണത്തിൽ കൂടുതൽ മുന്നാക്കക്കാരെ ഉൾപ്പെടുത്താനും, പിന്നാക്ക സംവരണം കുറച്ച് കുറപ്പേരെ ഒഴിവാക്കാനുമുള്ള ഗൂഢതന്ത്രമാണ്"
-ഡോ.മോഹൻ ഗോപാൽ,
മുൻ ഡയറക്ടർ,
നാഷണൽ ജുഡിഷ്യൽ അക്കാഡമി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |