വാഴ്സ : പോളണ്ടിൽ നടന്ന ലോക റാപ്പിഡ് ചെസ് ടൂർണമെന്റിൽ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ട് 17കാരനായ ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ നോദിർബെക്ക് അബ്ദുസത്തോറോവ് ചാമ്പ്യനായി. പത്താം റൗണ്ടിൽ നിലവിലെ ക്ലാസിക്കൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച അബ്ദുസത്തോറോവ് പ്ലേ ഓഫിൽ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലെ കാൾസന്റെ എതിരാളി യാൻ നെപ്പോംനിഷിയെ 1 .5 - 0 .5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ചരിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക റാപ്പിഡ് ചെസ് ചാമ്പ്യനായി മാറിയത്.
13 റൗണ്ടുകൾ പൂർത്തിയായപ്പോൾ അബ്ദുസത്തോറോവ്, നെപ്പോംനിഷി, കാൾസൺ, കരുവാന എന്നിവർ 9.5 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. ഇതോടെയാണ്
ലോകചാമ്പ്യനെ നിർണയിക്കുവാൻ പ്ലേ ഓഫ് വേണ്ടിവന്നത്. 13 വയസിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയ അബ്ദുസത്തോറോവ് 11 വയസുള്ളപ്പോൾ തന്നെ ലോകത്തെ മികച്ച 100 ജൂനിയർ താരങ്ങളിൽ ഒരാളായി മാറിയിരുന്നു.
ലോക ചെസിലെ 176 മികച്ച താരങ്ങളാണ് ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ പങ്കെടുത്തത്. മാഗ്‌നസ് കാൾസൺ, നെപ്പോംനിഷി എന്നിവരെക്കൂടാതെ ലോകനമ്പർ രണ്ടാം താരം 17 കാരനായ ഫിറൂസജാ ആലിറേസ, ലോകകപ്പ് ജേതാവ് ഡൂഡ യാൻ ക്രിസ്റ്റോഫ്, ഗ്രാൻഡ് മാസ്റ്റർമാരായ നകാമുറ ഹിക്കാരു, ഫാബിയോ കരുവാന, മാക്‌സിം വഷ്യലഗ്രേവ്, അനീഷ് ഗിരി, സെർജി കാര്യാക്കിൻ തുടങ്ങിയവരെല്ലാം ടൂർണമെന്റിൽ മാറ്റുരച്ചിരുന്നു. മലയാളിതാരങ്ങളായ എസ്.എൽ നാരായണൻ, നിഹാൽ സരിൻ എന്നിവരടക്കം 12 പേരാണ് ഇന്ത്യയിൽ നിന്ന് മത്സരിക്കാനുണ്ടായിരുന്നത്.
ചെന്നൈയിൽ നിന്നുള്ള ഡി.ഗുകേഷ് ഒൻപത് പോയിന്റുകൾ നേടി ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ഫാബിയോ കരുവാന, ഡൂഡ ക്രിസ്റ്റോഫ്, ലെവൻ ആരോണിയൻ, മാമദറോവ് എന്നീ ലോക മുൻനിര താരങ്ങൾക്കും കൗമാരതാരമായ ഗുകേഷിനൊപ്പം ഒൻപത് പോയിന്റാണ് ലഭിച്ചത്. നേടിയത്. ഗുകേഷ് ബോറിസ് ഗെൽഫാൻഡ്, ബാദർ ജെബോവ എന്നിവരെ തോൽപ്പിക്കുകയും അലക്സാണ്ടർ ഗ്രിഷ്ചുക്ക്, ചാമ്പ്യൻ അബ്ദുസത്തോറോവ് എന്നിവരെ സമനിലയിൽ തളയ്ക്കുകയും ചെയ്തു. കൊൽക്കത്തയിൽ നിന്നുള്ള 20 കാരൻ മിത്രബ ഗുഹ 8.5 പോയിന്റുകൾ കരസ്ഥമാക്കി പതിനഞ്ചാം സ്ഥാനത്തെത്തി
എസ്. എൽ നാരായണനും നിഹാൽ സരിനും ഏഴ് പോയിന്റുകൾ വീതം നേടി . നാരായണൻ 63 ഉം നിഹാൽ 60 ഉം ഫിഡെ റേറ്റിംഗ് പോയിന്റുകളും ടൂർണമെന്റിലൂടെ നേടി.
വനിതാവിഭാഗത്തിൽ നിലവിലെ ചാമ്പ്യനായിരുന്ന ഇന്ത്യയുടെ കൊനേരു ഹംപി ആറാമതായാണ് ഫിനിഷ് ചെയ്തത്.
റാപ്പിഡ് ചെസ്
ചെസിന്റെ ഈ വകസേഭത്തിൽ ഓരോ കളിക്കാരനും 15 മിനിട്ട് വീതം നൽകുന്നു. ഇതിനു പുറമെ ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റും ലഭിക്കുന്നു. എന്നാല്‍ ബ്ലിറ്റ്‌സ് ചെസിൽ ഒരു കളിക്കാരന് ഒരു കളി പൂർത്തിയാക്കാന്‍ ആകെ ലഭിക്കുന്ന സമയം മൂന്ന് മിനിട്ടാണ് . അതിനു പുറമെ ഓരോ നീക്കം നടത്തുമ്പോഴും തന്റെ സമയത്തിനോട് 2 സെക്കൻഡ് വീതം ചേർക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |