കൊച്ചി: എറണാകുളം ജില്ലയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്കുകൾ വിതരണം ചെയ്തത് 23,925 കോടി രൂപയുടെ വായ്പകൾ. ഇതിൽ 9,570 കോടിരൂപ മുൻഗണനാ വിഭാഗങ്ങൾക്കാണ് ലഭിച്ചത്. കാർഷിക മേഖലയിൽ 4,384 കോടിയും സൂക്ഷ്‌മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 4,448 കോടി രൂപയും ഭവന, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന മറ്റു മുൻഗണനാ മേഖലയ്‌ക്ക് 737 കോടി രൂപയും വായ്പയായി നൽകി.
സെപ്തംബർ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,35,536 കോടി രൂപയും മൊത്തം വായ്പത്തുക 1,00,103 കോടി രൂപയുമാണ്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 74 ശതമാനമാണ്.
ജില്ലാ കലക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ബാങ്കുകളുമായി കൂടുതൽ അടുപ്പിക്കുകയും സർക്കാരും ബാങ്കുകളും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ബോധവത്കരിക്കുകയും കൂടുതൽ വായ്പകൾ വിതരണം ചെയ്യുകയുമാണു ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ബാങ്കുകൾക്ക് ജില്ലയുടെ സമഗ്ര വികസനത്തിനു പ്രധാനപെട്ട പങ്ക് വഹിക്കാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു വായ്പാ വിതരണമേളയും പൊതുജന സമ്പർക്ക പരിപാടിയും സംഘടിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് നിർദ്ദേശിച്ചു.
യോഗത്തിൽ ബാങ്കുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ സാധാരണക്കാരിലേക്ക് വേഗത്തിലെത്തിക്കാൻ ബാങ്കുകൾ പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ ലീഡ് ബാങ്ക് മാനേജർ സി. സതീശ്, ലീഡ് ബാങ്ക് ഡി.ജി.എം.മഞ്ജുനാഥ സ്വാമി, റിസർവ് ബാങ്ക് എൽ.ഡി.ഒ അനൂപ് ദാസ്, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, ബാങ്ക് പ്രതിനിധികൾ, വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 74%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |