കൊച്ചി: കലൂരിലെ വാടകവീട്ടിൽ മോൻസൺ മാവുങ്കൽ സൂക്ഷിച്ചിരുന്ന വ്യാജ പുരാവസ്തുക്കൾ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. മേഖലാ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മോൻസണിന്റെ കൈവശമുണ്ടായിരുന്ന വിവദമായ ശബരിമല ചെമ്പോല തിട്ടൂരവും പരിശോധിച്ചതായാണ് അറിയുന്നത്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും കലൂരിലെ വീട്ടിലെത്തിയിരുന്നു. മോൻസണിന്റെ വീട്ടിൽ നേരത്തേ പരിശോധന നടത്തിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള യൂണിറ്റ്, ചെമ്പോല തീട്ടൂരത്തിന്റെ ചുരുളഴിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് ഡയറക്ടർക്ക് കത്തയച്ചിരുന്നു.
അതേസമയം, പുരാവസ്തുക്കളിൽ 35 എണ്ണത്തിന് പറയത്തക്ക പഴക്കമില്ലെന്നാണ് സംസ്ഥാന ആർക്കിയോളജി വകുപ്പിന്റെ കണ്ടെത്തൽ. നവംബർ അവസാനവാരമാണ് കാലപ്പഴക്കം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്. കൂടുതൽ വസ്തുക്കളുടെ പരിശോധനാ ഫലം ഉൾപ്പെടുത്തിയുള്ള അന്തിമ റിപ്പോർട്ട് ഉടൻ കൈമാറും.
ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |