മലപ്പുറം: നിയമസഭ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ പരസ്യപ്രതിഷേധത്തിലും വിഭാഗീയതയിലും സ്വരംകടുപ്പിച്ച് സി.പി.എം ജില്ലാ നേതൃത്വം. പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ടി.എം.സിദ്ദിഖിനെതിരായ നടപടി ഉടൻ പുനഃപരിശോധിക്കില്ല. നടപടി പിൻവലിക്കണമെന്ന പൊന്നാനിയിലെ പ്രാദേശിക ഘടകങ്ങളുടെ ആവശ്യം ജില്ലാ സമ്മേളനം തള്ളി. അതീവഗൗരവമേറിയ അച്ചടക്ക ലംഘനമാണ് ടി.എം.സിദ്ദിഖിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിലയിരുത്തിയ സമ്മേളനം തെറ്റായ സന്ദേശമേകാതിരിക്കാൻ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
തിരുത്തൽ നടപടിയെന്ന രൂപത്തിലാണ് സി.ദിവാകരൻ, വി.ശശികുമാർ, ടി.എം. സിദ്ദിഖ് എന്നിവർക്കെതിരെ അച്ചടക്ക നടപടിയെടുത്തതെങ്കിലും ടി.എം.സിദ്ദിഖും പൊന്നാനിയിലെ പ്രാദേശിക ഘടകങ്ങളും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. പെരിന്തൽമണ്ണയിലെ തോൽവിയെ തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ദിവാകരൻ, വി.ശശികുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിനിറുത്തിയപ്പോൾ ഇതിനെതിരെ ഇവരിൽ നിന്നോ പെരിന്തൽമണ്ണ മേഖലയിൽ നിന്നോ എതിർശബ്ദമുയർന്നില്ല. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു പൊന്നാനിയിലെ അന്തരീക്ഷമെന്ന് വിലയിരുത്തിയ സമ്മേളനം ജില്ലാ നേതൃത്വമെടുത്ത കടുത്ത അച്ചടക്ക നടപടികൾക്ക് പൂർണ്ണ പിന്തുണയേകി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടും പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളിൽ ടി.എം.സിദ്ദിഖിനെ ഭാഗഭാക്കാക്കിയിരുന്നു. പൂർണമായും സിദ്ദിഖിനെ തഴയരുതെന്ന പ്രാദേശിക വികാരംകൂടി കണക്കിലെടുത്തായിരുന്നു ഈ നീക്കം. എന്നാൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ഉയർന്ന വിഭാഗീയത തിരഞ്ഞെടുപ്പിന് ശേഷവും കുറഞ്ഞില്ലെന്ന് വിലയിരുത്തിയ നേതൃത്വം പൊന്നാനി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരമൊഴിവാക്കാൻ നടത്തിയ ശ്രമങ്ങളോട് പ്രാദേശിക നേതൃത്വങ്ങൾ മുഖംതിരിച്ചതും ഗുരുതര തെറ്റായി വിലയിരുത്തി. സിദ്ദിഖ് അനുകൂലികളായ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെയും മുതിർന്ന അംഗം പാലോളി മുഹമ്മദ് കുട്ടിയെയും നേരിൽകണ്ട് അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിക്കാതിരുന്ന നേതൃത്വത്തിന്റെ നിലപാടിന് പിന്നാലെയാണ് പൊന്നാനി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരം നടന്നത്. ഇതൊന്നും യാദൃച്ഛികമല്ലെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.
നടപടി തിരുത്താൻ വേണ്ടി
ടി.എം.സിദ്ദീഖിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ ഗുരുതരമായതിനാലാണ് തിരുത്തൽ പ്രക്രിയ എന്ന നിലയിൽ ശക്തമായ നടപടിയെടുത്തതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു. പാർട്ടി ഉദ്ദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തിരുത്തൽ പ്രക്രിയ നടന്നോയെന്ന് പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കും. പെരിന്തൽമണ്ണയിലേയും പൊന്നാനിയിലെയും വ്യത്യസ്ത വിഷയങ്ങളാണ്. ഒരുപോലെ കാണാൻ പറ്റില്ല. സി.ദിവാകരനും വി.ശശികുമാറിനും ജില്ലാ കമ്മിറ്റിയിൽ നിന്ന് തത്ക്കാലത്തേക്കാണ് മാറ്റിനിർത്തിയത്. പൊന്നാനിയിൽ പാർട്ടിക്കുള്ളിലെ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുമെന്നും ഇ.എൻ.മോഹൻദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |