തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും വായനാസുഖമുള്ള എഴുത്തുകാരിൽ ഒരാളായിരുന്നു മലയാറ്റൂർ രാമകൃഷ്‌ണനെന്ന് സ്‌പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മലയാറ്റൂർ സ്‌മാരക ട്രസ്റ്റിന്റെ 15ാമത് മലയാറ്റൂർ അവാർഡ് സമർപ്പണം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ മലയാറ്റൂരിന്റെ ഓർമ്മകൾ നിലനിറുത്താൻ മറ്റ് തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
ബഹുമുഖ വ്യക്തിത്വമായിരുന്ന മലയാറ്റൂരിന്റെ എഴുത്ത് ജീവിതം സമ്പന്നമായിരുന്നു. ഔദ്യോഗിക പദവികൾ വഹിക്കുമ്പോഴും അദ്ദേഹം എഴുത്തിനോടുള്ള ആസക്തി നിലനിറുത്തി. ബ്യൂറോക്രസിയുടെ ആന്തരിക ലോകത്തെയും അദ്ദേഹം തന്റെ കൃതികളിലൂടെ വരച്ചുകാട്ടി. മലയാള സാഹിത്യത്തിന്റെ എഴുത്ത് ജീവിതത്തിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകിയെന്നും സ്‌പീക്കർ പറഞ്ഞു.
ട്രസ്‌റ്റ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്‌റ്റും മാദ്ധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന് സ്‌പീക്കർ മലയാറ്റൂർ അവാർഡ് സമ്മാനിച്ചു. യുവ എഴുത്തുകാരനുള്ള മലയാറ്റൂർ പുരസ്കാരം എൻ.എസ്. സുമേഷ് കൃഷ്‌ണൻ ഏറ്റുവാങ്ങി. സജിൽ രചിച്ച് ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സൃഷ്ടിപരതയുടെ സൗഭഗം' എന്ന പുസ്‌തകം ട്രസ്റ്റ് രക്ഷാധികാരിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാറിന് നൽകി സ്‌പീക്കർ പ്രകാശനം ചെയ്തു.
ശബരിഗിരി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ പ്രശസ്തിപത്രം വായിച്ചു. അവാർഡ് നിർണയ സമിതി അംഗം സതീഷ് ബാബു പയ്യന്നൂർ അനുമോദന പ്രസംഗം നടത്തി. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായരും സന്നിഹിതനായിരുന്നു. മലയാറ്റൂർ ട്രസ്‌റ്റ് സെക്രട്ടറി അനീഷ് കെ. അയിലറ സ്വാഗതവും അംഗം മാത്ര രവി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |