ന്യൂഡൽഹി: വിദേശയാത്രാ പശ്ചാത്തലമില്ലാത്തവരിലേക്കും ഒമിക്രോൺ വ്യാപനം ശക്തമായതോടെ ഡൽഹിയും മഹാരാഷ്ട്രയും മൂന്നാംതരംഗ ഭീഷണിയിലാണെന്ന് സൂചന. ഡൽഹിയിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ ആയിരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്. മഹാരാഷ്ട്രയിൽ 82 ശതമാനം കൊവിഡ് കേസുകളാണ് മുൻ ദിവസത്തേക്കാൾ വർദ്ധിച്ചത്. ഡൽഹിയിൽ ഒരു ദിവസം കൊണ്ട് 46 ശതമാനം ഒമിക്രോൺ കേസുകൾ വർദ്ധിച്ചു. രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,154 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇത് മുൻ ദിവസത്തേക്കൾ 45 ശതമാനം വർദ്ധനവാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 268 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിനിടെ പരിശോധനയും വാക്സിനേഷനും ചികിത്സാ സൗകര്യങ്ങളും അടിയന്തരമായി വർദ്ധിപ്പിക്കാൻ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. ഈ സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങളും മരുന്ന് ശേഖരവും വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും നിയന്ത്രണം
ഡിസം. 31 മുതൽ നെറ്റ് കർഫ്യൂ ശക്തമാക്കണമെന്ന് രാജസ്ഥാൻ സർക്കാർ അധികൃതർക്ക് നിർദ്ദേശം നൽകി.
ജനുവരി 31 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. തിയേറ്ററുകളും റസ്റ്റോറന്റുകളും രാത്രി 10 വരെയേ പ്രവർത്തിക്കൂ. ജനുവരി മൂന്ന് മുതൽ തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും 50 ശതമാനം പേരെയേ പ്രവേശിപ്പിക്കൂ. ഇവർ വാക്സിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പിഴയടക്കമുള്ള കടുത്ത ശിക്ഷ നൽകും. പൊതുപരിപാടികളിൽ 200 പേർക്ക് പങ്കെടുക്കാം. ഇതിൽക്കൂടുതൽ പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ ജില്ല കളക്ടറിന്റെയോ മജിസ്ട്രേറ്റിന്റെയോ അനുമതി തേടണം. നിലവിൽ രാത്രി 11 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. പുതുവത്സര ദിനത്തിൽ മാത്രം രാത്രി ഒരു മണി വരെയായിരിക്കും കർഫ്യൂ. അന്ന് 12:30 വരെ റസ്റ്റോറന്റുകൾ പ്രവർത്തിക്കും.
മഹാരാഷ്ട്രയിൽ മുംബയ് അടക്കമുള്ള നഗരങ്ങളിൽ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നൈറ്റ് കർഫ്യൂവും നിലവിലുണ്ട്. റസ്റ്റോറന്റുകളിൽ കുറച്ച് പേരെ മാത്രം പ്രവേശിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഒമിക്രോൺ സൗമ്യമെന്ന്
എയിംസ് മേധാവി
ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒമിക്രോൺ നിലവിൽ വളരെ സൗമ്യമാണ്. ഓക്സിജൻ ലഭ്യതയിൽ കുറവുണ്ടാക്കാൻ ഒമിക്രോണിന് കഴിഞ്ഞിട്ടില്ല. അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല. നാം മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, ജനങ്ങൾ അണുബാധ പടർത്തുന്ന ശൃംഖലയുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |