കറാച്ചി: ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വാങ്ങിയതോടെ ചൈനയെക്കാളേറെ മുട്ടിടിച്ചത് പാകിസ്ഥാനാണ്. തങ്ങളുടെ കൈയിലുള്ള അറുപഴഞ്ചൻ യുദ്ധവിമാനങ്ങൾ വച്ച് ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അതിർത്തി പ്രദേശങ്ങളിൽ റഫാലുകൾ വിന്യസിച്ചതോടെ പേടി ഇരട്ടിച്ചു. പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്ന പാകിസ്ഥാന് റഫാലുകൾ പാേലുള്ള വിമാനങ്ങളോ പ്രതിരോധ സമാഗ്രികളോ വാങ്ങാനുള്ള സാമ്പത്തികവുമില്ല. ഒടുവിൽ ഇന്ത്യക്ക് മറുപടിയുമായി ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ പാകിസ്ഥാൻ തീരുമാനമെടുത്തിരിക്കുകയാണ്. ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അടുത്ത വർഷം മാർച്ച് 23 ന് നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങിൽ ജെ-10സി ഉൾപ്പെടുന്ന 25 ഓൾ-വെതർ വിമാനങ്ങളുടെ ഫുൾ സ്ക്വാഡ്രൺ പങ്കെടുക്കുമെന്ന് റാവൽപിണ്ടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ റാഷിദ് പറഞ്ഞു. ചൈന അവരുടെ ഏറ്റവും വിശ്വസനീയമായ യുദ്ധവിമാനങ്ങൾ നൽകി അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയെ രക്ഷിക്കാൻ എത്തിയിരിക്കുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി വിമാനങ്ങൾ വാങ്ങുന്ന കാര്യത്തെ വിശേഷിപ്പിച്ചത്. എന്നാൽ വിമാനം വാങ്ങാൻ എത്രരൂപയുടെ കരാറിലാണ് ഏർപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം പാകിസ്ഥാൻ-ചൈന സംയുക്ത അഭ്യാസത്തിലും ജെ-10സി വിമാനങ്ങൾ പങ്കെടുത്തിരുന്നു.
നേരത്തേ ചൈന പാകിസ്ഥാനുനൽകിയ യുദ്ധവിമാനങ്ങളിൽ പലതും വേണ്ടത്ര കാര്യക്ഷമത പ്രകടിപ്പിക്കാത്തതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇങ്ങനെ വാങ്ങിയ വിമാനങ്ങളിൽ ഭൂരിപക്ഷവും അറ്റകുറ്റപണികൾ പോലും നടത്താനാകാതെ നിറുത്തിയിട്ടിയിരിക്കുകയാണ്. ഈ വിമാനങ്ങൾ വാങ്ങിയതിന്റെ കടംപോലും ഇതുവരെ കൊടുത്തുതീർക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് കോടികൾ കടമെടുത്ത് വീണ്ടും വിമാനങ്ങൾ വാങ്ങുന്നത്. ഇതോടെ പാകിസ്ഥാന്റെ മേൽ ചൈനയുടെ പിടി ഒന്നുകൂടി മുറുകും. സഹായിക്കാൻ അടുത്തുകൂടി ആധിപത്യം സ്വീകരിക്കുന്ന രീതിയാണ് ചൈനയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |