കുറ്റ്യാടി: ആർഭാട വിവാഹത്തോട് നോ പറഞ്ഞ് രക്തഹാരത്തണലിൽ ആ രണ്ട് വിപ്ലവകാരികൾ കൈകോർക്കും, ജീവിതത്തിന്റെ ഊഷ്മളതയിലേക്ക്. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷും കുറ്റ്യാടി ഐഡിയൽ കോളേജിലെ ജുബിനറോസയുമാണ് പുതുതലമുറയ്ക്ക് മാതൃകകാട്ടി പുതുജീവിതത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നത്. ജനുവരി 2ന് രാവിലെ 10ന് സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി ഓഫീസിലാണ്‌വിവാഹം.
പൊതുരംഗത്ത് സുപരിചിതരാണ് യുവമിഥുനങ്ങൾ. വട്ടോളി ഹൈസ്കൂളിൽ നിന്ന് എസ്.എഫ്.ഐയിലൂടെ വിപ്ലവ പ്രസ്ഥാനത്തിൽ കാലുറപ്പിച്ച വിജിലേഷ് ഡി.വൈ.എഫ് ഐ പാതിരിപ്പറ്റ യൂനിറ്റ് സെക്രട്ടറി, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം പാതിരിപ്പറ്റ ബ്രാഞ്ച് സെക്രട്ടറി എന്നിങ്ങനെ വഹിച്ച പദവികളിലെല്ലാം വ്യക്തിമുദ്ര ചാർത്തിയിട്ടുണ്ട്. നിലവിൽ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയംഗമാണ്. പാർട്ടി വേദികളിൽ മാത്രമല്ല ജീവകാരുണ്യ, സാമൂഹ്യപ്രവർത്തന രംഗത്തും ചെറുപ്പക്കാർക്ക് മാതൃകയാണ്.
കൊവിഡിൽ നാട് ഭയന്നു വിറച്ചിരുന്ന കാലത്ത് കുന്നുമ്മൽ പഞ്ചായത്തിലെ രോഗ ബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിക്കാനും സംസ്ക്കാര ചടങ്ങുകളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാനും അന്നത്തെ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന വിജിലേഷും കൂട്ടുകാർക്കൊപ്പം വിശ്രമമില്ലാതെ ഓടുന്നുണ്ടായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ വാർഡിന്റെ വികസന കാര്യത്തിൽ ജാഗരൂകനായി എന്നും മുന്നിലുണ്ടായിരുന്നു ഈ ചെറുപ്പക്കാരൻ. കമ്മ്യൂണിസ്റ്റ് ശൈലിയായിരുന്നു വിജിലേഷിന്റെ ജീവിത വെളിച്ചം. അതുകൊണ്ടുതന്നെ വിവാഹവും കമ്മ്യൂണിസ്റ്റ് രീതിയിലാവണമെന്ന് ദൃഢനിശ്ചയമുണ്ടായിരുന്നു. ജീവിത സഖാവിനേയും ബന്ധുക്കളേയും അറിയിച്ചപ്പോൾ അവരും സമ്മതിച്ചു. അതോടെയാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം എന്ന തീരുമാനത്തിലെത്തിയത്. പാതിരിപ്പറ്റയിലെ പരേതനായ വടക്കയിൽ പൊക്കന്റെയും മാണിയുടെയും ഇളയ മകനാണ് വിജിലേഷ്. ജുബിന റോസ എസ്.എഫ്.ഐയുടെ സജീവപ്രവർത്തകയാണ്. ഝാർഖണ്ഡ് സെന്റർ യൂനിവേഴ്സിറ്റിയിൽ ട്രൈബൽ സ്റ്റഡീസ് പി.എച്ച്.ഡി വിദ്യാർത്ഥിനിയും സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കൂരിക്കാട്ടിൽ സുരേഷിന്റെയും സുമതിയുടെയും മകളുമാണ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ.ലതിക പിതൃസഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |