വലിയ മൈതാനമുള്ള, രണ്ടായിരത്തോളം പിള്ളേര്‍ പഠിക്കുന്ന സ്‌കൂളാണ് പശ്ചാത്തലം. 'കേരളകൗമുദി' ഓണപ്പതിപ്പിൽ ഈ വർഷം ഞാനെഴുതിയ 'കറുത്ത പട്ടി' എന്ന കഥയാണ് ഈ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞത്.
പള്ളിക്കൂടത്തിലെ, എന്റെ പുത്രിയുടെ കൂട്ടുകൊച്ചുങ്ങളിൽ ഒരാൾ സ്ഥലംമാറിപ്പോയിരുന്നു. അവൾ കൂട്ടുകാരിക്ക് അയയ്ക്കുന്ന മെസേജുകളിൽ 'നമ്മുടെ കറുത്ത പട്ടിക്ക് സുഖമാണോ' എന്ന് സ്ഥിരം ചോദിക്കും. അങ്ങനെയാണ് കറുത്ത പട്ടിയെ ഞാൻ നോക്കാൻ തുടങ്ങിയത്.
കറുത്ത പട്ടി മൈതാനത്തു കൂടി കറങ്ങിനടക്കും. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പിള്ളേർ കളിക്കുന്നതിനിടയിലും ചുമ്മാതെ നടക്കുമ്പോഴും അതിനെ തോണ്ടും, തട്ടും, ഓടിക്കും. കറുത്ത പട്ടി ചിരിച്ചുകൊണ്ട് (അത് ചിരിക്കുകയായിരുന്നിരിക്കും) എല്ലാവരുടെയും തല്ലും തലോടലും ഏല്‍ക്കും. കുഞ്ഞു പിള്ളേർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണങ്ങൾ കൂട്ടുകാരൻ (രി?) പട്ടിക്കു കൊടുത്ത് സന്തോഷിക്കും. അതൊന്നും സ്വയം തിന്നുതീർക്കേണ്ടല്ലോ!
പെട്ടെന്ന് പള്ളിക്കൂടത്തിന് പൂട്ടു വീണു. ലോക്ക് ഡൗൺ എന്ന് പത്രങ്ങളിൽ വായിച്ചു. പിന്നെ ഞാൻ കാണുന്നത് പുല്ലു വളർന്നു നിറഞ്ഞ മൈതാനത്തെ മണ്ണിൽ മൂക്കു മുട്ടിച്ചു നടക്കുന്ന കറുത്ത പട്ടിയെയാണ്. ഇത്ര ശൂന്യതയ്ക്കിടയിൽ ഒരു ജീവിയേയും ഞാൻ കണ്ടിട്ടില്ല. പട്ടി കരയുകയായിരുന്നുവെന്ന് ഉറപ്പായിരുന്നു.
കഥയിൽ ഞാൻ പട്ടിയെ ഏകാന്തതയിൽ നിന്നു മോചിപ്പിച്ച് സ്‌കൂളിന്റെ മതിലിലെ ദ്വാരത്തിലൂടെ പുറത്തേക്കിറക്കി. പക്ഷേ മുതിർന്നവരുടെ ലോകത്തുനിന്ന് വിരണ്ടു തിരിച്ചോടി അതു വീണ്ടും മൈതാനത്തു കയറി. മണ്ണിൽ മുഖം കുത്തിയപ്പോൾ പൊട്ടി വീണുകിടന്ന ഒരു കുഞ്ഞു കൊലുസിന്റെ തണുപ്പ് അതിന്റെ മൂക്കിൽ കൊണ്ടു. കറുത്ത പട്ടി തനിയെ ഒരു മൂലയിൽ പോയി കിടന്നു.
കഥ വായിച്ചു കേട്ട്, കറുത്ത പട്ടിയെ അന്വേഷിച്ച ആ സ്‌കൂൾ കുട്ടി ത്രില്ലടിച്ചുവെന്ന് അവളുടെ അച്ഛൻ പറഞ്ഞു. കഥ എന്നാൽ വലിയ വലിയ മറ്റാരൊക്കെയെയോ പറ്റി എഴുതുന്നതാണെന്നാവും അവളും അവളുടെ പ്രിയപ്പെട്ട കറുത്ത പട്ടിയും വിചാരിച്ചിട്ടുണ്ടാകുക! അവളുടെ ആ ത്രില്ലു മാത്രമാണ് കഥയുടെ സന്തോഷം. എഴുതിയ ആൾക്കും അത്രയും മതി സന്തോഷം.
ലോകം അടച്ചു പൂട്ടപ്പെപ്പോളുണ്ടായ നിശബ്ദത പല പ്രകാരത്തിലല്ലേ പ്രതിധ്വനിക്കുക ? 'മൂടി' എന്ന കഥാസമാഹാരമാണ് കഴിഞ്ഞ വർഷം ഇറങ്ങിയത്. അതിലെ 'മൂടി' എന്ന കഥയിൽ സുമ എന്ന കഥാപാത്രമുണ്ട്. രാത്രി ഒരാൾ വന്ന് കുറച്ചുനേരം സുമയുടെ വീടിന്റെ തിണ്ണയിൽ അഭയം ചോദിക്കുകയാണ്. എന്തോ രഹസ്യവുമായി നടക്കുന്ന അയാൾ അത് ആരോടോ തുറന്നു പറയാൻ പുറപ്പെട്ടതായിരുന്നു. ലോക്ക്‌ഡൗണിൽ ഒറ്റപ്പെട്ട് മഴയിൽ കുതിർന്നു വന്നയാൾ സുമയുടെ വീടിന്റെ തിണ്ണയിലിരുന്ന് മരിച്ചുപോകുന്നു. അയാളുടെ രഹസ്യം ഒരു കുറിപ്പിലൂടെ മനസ്സിലാക്കിയ സുമ പക്ഷേ അത് ചുരുട്ടി അടുപ്പിലിട്ടു. ഒരാളുടെ രഹസ്യം അയാളുടേതു മാത്രമാണല്ലോ! കൊവിഡ്
കാലത്തെപ്പറ്റി കഥയെഴുതരുത് എന്ന് ബലംപിടിച്ചിട്ടും എഴുതിപ്പോയ രണ്ടു കഥകളാണ് ഇവ. കാലം നമ്മളെ ആക്രമിക്കുമല്ലോ!
പുതിയ വർഷം പണ്ടത്തെപ്പോലെ ഉല്ലാസപൂർണമാകട്ടെ. കഥയിലും ജീവിതത്തിലും സന്തോഷം വരട്ടെ. അടഞ്ഞുപോയ ലോകം തുറന്ന് കുഞ്ഞുങ്ങൾ ഉല്ലാസത്തോടെ ഓടിവരട്ടെ. ആ മൈതാനത്തുകൂടി പള്ളിക്കൂടം വിട്ടു വരുന്ന കുട്ടികളുടെ ആർത്തലച്ചുള്ള ഓട്ടം ഇനിയുമുണ്ടാകട്ടെ. പാവം കറുത്ത പട്ടി അതിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ നോക്കിനില്‍ക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |