പ്രത്യേക നയം രൂപീകരിക്കാൻ കോർപ്പറേഷൻ
കോഴിക്കോട്: നഗരത്തിലെ മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗിന് അനധികൃത ഫീസ് ഈടാക്കുന്ന പരാതികളിൽ കർശന നടപടിയുമായി കോർപ്പറേഷൻ. പ്രശ്ന പരിഹാരത്തിനായി പ്രത്യേകനയം രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഉടമകളുടെയും അവരുടെ സംഘടനകളുടെയും യോഗം വിളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു.
കോർപ്പറേഷൻ നോട്ടീസ് നൽകി വിലക്കിയിട്ടും മാളുകളിൽ പാർക്കിംഗിന് തുക ഈടാക്കുന്നതായി കെ.ടി.സുഷാജ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിൽ വ്യക്തമാക്കി. വിഷയത്തിൽ നടപടി തുടരുന്നുണ്ടെന്ന് സെക്രട്ടറി കെ.യു. ബിനി വിശദീകരിച്ചു. എൻജിനീയറിംഗ് വിഭാഗത്തെ ഉൾപ്പെടുത്തി പ്രത്യേക സംഘമുണ്ടാക്കി മാളുകളിൽ പരിശോധന നടത്തുന്നതായും നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആർ.പി.മാളിൽ പണപ്പിരിവ് നിർത്തിയതായും ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ അറിയിച്ചു. മാളുകളിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിട്ടുപോവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മാൾ ഉടമകളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഉടമകളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നതെന്ന് മേയർ വ്യക്തമാക്കി. മാളിൽ നിന്ന് സാധനം വാങ്ങിക്കുമ്പോഴുള്ള റീഫണ്ടിംഗ് രീതി അംഗീകരിക്കാനാവില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.
കല്ലായി ഭാഗത്ത് റെയിൽവേ ട്രാക്കിൽ കാടുമൂടി നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്ന കാര്യം റെയിൽവേയെ അറിയിക്കുമെന്ന് എം.ബിജുലാലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടികി. സി.ഡബ്ല്യു.ആർ.ഡി.എം പനാത്ത് താഴം റോഡ് നിർമ്മാണത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയ കാര്യം അഡ്വ.സി.എം.ജംഷീർ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിൽ ന്യൂജനറേഷൻ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി കെ.മൊയ്തീൻ കോയ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. തലക്കുളത്തൂർ പി.എച്ച്.സിയിൽ കോർപ്പറേഷൻ പരിധിയിൽ നിന്നെത്തുന്നവർക്ക് ചികിത്സ നിഷേധിക്കുന്നെന്ന് വി.പി.മനോജും നഗത്തിലെ സ്‌കൂളുകളിൽ പി.എസ്.സി പരീക്ഷയടക്കമുള്ള കാര്യങ്ങൾ നടക്കുമ്പോൾ കോർപ്പറേഷൻ അനുമതി തേടാത്ത കാര്യത്തിൽ എൻ.സി.മോയിൻ കുട്ടിയും ശ്രദ്ധ ക്ഷണിച്ചു. ആയിശാബി പാണ്ടികശാല, ടി.കെ.ചന്ദ്രൻ, അനുരാധ തായാട്ട് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
കരുവശ്ശേരിയിൽ ആയുർവേദ ഡിസ്പെൻസറി നടത്തിയ വകയിൽ വാടക കുടിശ്ശിക കൊടുത്തു തീർക്കാൻ തീരുമാനിച്ചു. കെട്ടിട ഉടമയായ വയോധികൻ ഓംബുസ്മാനിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. വാടക അനുവദിക്കണമെന്ന് പ്രദേശത്തെ കൗൺസിലർ വരുൺ ഭാസ്കർ ആവശ്യപ്പെട്ടു.
മാനാഞ്ചിറയിൽ സ്ത്രീകൾക്ക് ശോച്യാലയം
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഓഫീസിന് സമീപം സ്ത്രീകൾക്കായി ശോച്യാലയം നിർമ്മിക്കും. റോട്ടറി ക്ലബാണ് ശോച്യാലയം നിർമ്മിച്ചു നൽകുക. മാനാഞ്ചിറയുടെ വാസ്തുഭംഗിക്ക് അനുസൃതമായി പ്ലാൻ തയ്യാറാക്കിയാകും നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിച്ച് മൂന്ന് മാസത്തിനകം കോർപ്പറേഷന ഏൽപ്പിക്കും. കെട്ടിടത്തിന്റെ പൂർണ ഉത്തരവാദിത്വം കോർപ്പറേഷനായിരിക്കും. പരിപാലനവും നടത്തിപ്പും സംബന്ധിച്ച് നഗരസഭ അതാത് സമയങ്ങളിൽ തീരുമാനിച്ച് നടപ്പാക്കും.
റോഡ് ശുചീകരണത്തിന് സ്വീപ്പിംഗ് മെഷീൻ
നഗരത്തിലെ പ്രധാന റോഡുകൾ ശുചീകരിക്കാൻ കോർപ്പറേഷൻ റോഡ് സ്വീപ്പിംഗ് മെഷീൻ വാങ്ങും. 24 ലക്ഷത്തോളം രൂപയാണ് ചെലവ് വരിക.
കല്ലായിപ്പുഴ ചെളി നീക്കാൻ 40 ലക്ഷം കൂടി
മൂര്യാട് പാലം മുതൽ കോതി പാലം വരെ കല്ലായി പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 40 ലക്ഷം രൂപ അധികം അനുവദിച്ചു. നേരത്തെ ഏഴര കോടി അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് പ്രവൃത്തി നടത്തുക.
കോർപ്പറേഷൻ വാർഷികാഘോഷം ഒന്നിന്
കോർപ്പറേഷൻ കൗൺസിലിന്റെ ഒന്നാം വാർഷികാഘോഷം ഒന്നിന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും. പൊതുമരാമത്ത് -ടൂറിസനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. നൂറുദിന കർമ്മ പദ്ധതികളും സ്മാർട്ട് പാർക്കിംഗ് പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.
കോംട്രസ്റ്റിന് ഒറ്റക്കെട്ടായി
കോഴിക്കോട് : മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോർപ്പറേഷൻ കൗൺസിലിൽ സംയുക്ത പ്രമേയം. യു.ഡി.എഫ് അംഗം എ.കെ. അബൂബക്കർ അവതരിപ്പിച്ച പ്രമേയം എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പിയും പാസാക്കി.
കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ടുള്ള ബിൽ 2012 ൽ നിയമസഭ അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തതാണ്. പത്ത് വർഷത്തോളമായിട്ടും സർക്കാർ തുടർ നടപടി സ്വീകരിച്ചില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ ഭൂമി അന്യാധീനപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഗൗരവമായ സാഹചര്യം പരിഗണിച്ച് ഫാക്ടറി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
മാങ്കാവ് - മേത്തോട്ട് താഴം റോഡിൽ നിന്ന് എൻ.എച്ച്. ബൈപ്പാസിലേക്ക് അണ്ടർപാസ് അനുവദിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. മാങ്കാവ്- മേത്തോട്ടുതാഴം റോഡ് ചേരുന്നിടത്ത് ബൈപ്പാസിന്റെ പണി ആരംഭിക്കുന്നതോടുകൂടി അണ്ടർപാസ് അനുവദിക്കണമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം കൗൺസിൽ യോഗം പാസാക്കിയത്. എൽ.ഡി.എഫ് കൗൺസിലർ എം.പി. സുരേഷ് പ്രമേയം അവതരിപ്പിച്ചു. മാങ്കാവിൽ നിന്ന് തുടങ്ങി എൻ.എച്ച് ബൈപ്പാസിൽ ചെന്ന് ചേരുന്ന മാങ്കാവ്, കൊമ്മേരി , മേത്തോട്ടുതാഴം റോഡ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത് വരികയാണ്. ബേപ്പൂർ, മീഞ്ചന്ത , മാങ്കാവ് എന്നീ ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിൽ എത്തിപ്പെടുന്ന റോഡാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തൽ നടപടി ആവശ്യപ്പെടുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് വ്യക്തമാക്കി.
കോഴിക്കോട് കോർപ്പറേഷൻ നിലവിലുള്ള മാസ്റ്റർ പ്ലാനിൽ നിന്ന് 72ാം വാർഡിലെ പണിക്കർ തൊടി ഭാഗങ്ങളായ ഇൻഡസ്ട്രിയൽ പ്രമോഷൻ സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ റസിഡൻഷ്യൽ സോണാക്കി മാറ്റണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെടില്ല. പകരം ഇവിടെ വീട് നിർമ്മാണത്തിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. എം.കെ.മഹേഷിന്റെ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു.
കോർപ്പറേഷനെതിരെ യു.ഡി.എഫ്
നടത്തുന്നത് കുപ്രചാരണം
കോഴിക്കോട്: കോർപ്പറേഷൻ ഭരണസമിതിക്കെതിരെ യു.ഡി.എഫ് കുപ്രചാരണം നടത്തുന്നതായി എൽ.ഡി.എഫ് കോർപ്പറേഷൻ സമിതി. കൊവിഡ് കാലത്തും വികസന കുതിപ്പുമായി കോഴിക്കോട് കോർപ്പറേഷൻ മുന്നോട്ടുപോവുകയാണെന്ന് എൽ.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡറും ഡെപ്യൂട്ടി മേയറുമായ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
കോർപ്പറേഷനിലെ യു.ഡി.എഫ്. നേതൃത്വം മുതലെടുപ്പിന് ശ്രമിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നു. ശമ്പളം നൽകാൻ പണമില്ലെന്ന പ്രചാരണം തെറ്റാണ്.
സർക്കാരിൽ നിന്നും കിട്ടാനുണ്ടെന്ന് പ്രചരിപ്പിക്കുന്ന 100 കോടിയിൽ 50 കോടി നഗരസഭാ വിഹിതം സർക്കാരിലേക്ക് അടയ്ക്കേണ്ടതാണ്. 56 കോടി തന്നെ കിട്ടാത്തത് യു.ഡി.എഫ്ഭരണകാലത്തെ ഉത്തരവിന്റെ ഫലമാണ്. 24 കോടി രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ഈ വർഷത്തെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് നാളിതുവരെ ലഭിച്ചിട്ടില്ല. എസ്.സി/എസ്.ടി ഫണ്ട് 17 കോടി കിട്ടാനില്ല. ഓഫീസ് നവീകരണത്തിന് 4 കോടി രൂപ മാത്രമാണ് നൽകിയതെന്നും മുസാഫർ അഹമ്മദ് പറഞ്ഞു.
മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.നാസർ, പി.ദിവാകരൻ, കൃഷ്ണകുമാരി, എം.എസ്. തുഷാര, എൻ.സി.മോയിൻകുട്ടി, ഒ.സദാശിവൻ, എം.പി.സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |