കൊച്ചി: ജില്ലയുടെ വടക്ക് - കിഴക്കൻ മേഖലയിൽ ഡെങ്കി പടർന്നു പിടിക്കുന്നു. പെരുമ്പാവൂർ, കാലടി പ്രദേശത്ത് ഒരു മാസത്തിനിടെ 36 പേർക്കാണ് രോഗം ബാധിച്ചത്. അന്യസംസ്ഥാന ക്യാമ്പുകളിലും ഡെങ്കി വ്യാപിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് വരെ കൊച്ചി കോർപ്പറേഷൻ പരിധിയിൽ കേസുകൾ വർദ്ധിച്ചിരുന്നു. അന്ന് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഡെങ്കിയെ പിടിച്ചു കെട്ടാനായി. കഴിഞ്ഞ ജൂലായിൽ നഗരപരിധിയിൽ 226 കേസുകൾ റിപ്പോർട്ട് ചെയ്തത് ഒക്ടോബറിൽ 35 ആയി കുറഞ്ഞു.
ആരോഗ്യവകുപ്പും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും നഗരസഭ സഭയും കൈകോർത്ത് പ്രവർത്തിച്ചതാണ് ഫലം കണ്ടത്.
വെങ്ങോലയിൽ
കൂടുതൽ കേസുകൾ
ഒരു മാസത്തിനിടെ അഞ്ച് കേസുകളാണ് വെങ്ങോലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അന്യസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. ആരോഗ്യ വകുപ്പ് ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പാമ്പാക്കുട, ഒക്കൽ, അങ്കമാലി, കുന്നത്തുനാട്, പൊന്നാരിമംഗലം, കാലടി, തുറവൂർ എന്നിവിടങ്ങളിലാണ് മറ്റു കേസുകൾ. കൂടാതെ കൊച്ചി നഗരസഭാ പരിധിയിൽ മട്ടാഞ്ചേരിയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. എടവനക്കാട്, പള്ളിപ്പുറം, നായരമ്പലം എന്നിവിടങ്ങളിലും കേസുണ്ട്. നഗരത്തിൽ തമ്മനം, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ ഓരോ കേസ് വീതമുണ്ട്.
പ്രതിരോധം ശക്തമാക്കി
ഡെങ്കിപ്പനിയെ തുരത്താൻ ഫീൽഡ് പരിശോധനകൾ ശക്തമാക്കി. ഡെങ്കി കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിൽ ജീവനക്കാർ പരിശോധിക്കുന്നുണ്ട്. വീടിനുള്ളിൽ വെള്ളത്തിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ മണ്ണിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. കൊതുക് നിയന്ത്രണത്തിനും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കി. ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ബോധവത്കണ പ്രവർത്തനങ്ങളാണ് എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |