വിഴിഞ്ഞം: പുതുവത്സര ആഘോഷങ്ങൾക്കായി കോവളത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ നേരത്തേ തുടങ്ങി രാത്രി 8.30ന് അവസാനിപ്പിക്കണം. പാർക്കിംഗ് സംബന്ധിച്ചും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30നു ശേഷം ബീച്ചിലേക്ക് വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷൻ- ബീച്ച് റോഡ്- സീറോക്ക് -ആവാടുതുറ ക്ഷേത്രം വഴി മായകുന്ന് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം. ബീച്ചിൽ നിന്ന് മടങ്ങുന്ന വാഹനങ്ങൾ മായകുന്ന് - ഹാർബർ റോഡ് വഴി തിരികെ പോകണം. ബീച്ചിലേക്ക് വരുന്ന എല്ലാ വഴികളിലും കർശന വാഹന പരിശോധന ഉണ്ടായിരിക്കുന്നതാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മഫ്തിയിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ നിരീക്ഷണ കാമറകൾ
പൊലീസ് നിലവിൽ സ്ഥാപിച്ചിരിക്കുന്ന 63 നിരീക്ഷണ കാമറകൾക്ക് പുറമേ
ബീച്ചിലും പരിസരത്തും 30 ഓളം കാമറകൾ പുതുതായി സ്ഥാപിക്കും. നിയമ ലംഘനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കോവളം പൊലീസ് അറിയിച്ചു.
സ്ഥാപനങ്ങൾക്കുള്ള മറ്ര് നിർദ്ദേശങ്ങൾ
1. അപകടമുണ്ടാക്കുന്ന തരത്തിലുള്ള പടക്കങ്ങൾ ഉപയോഗിക്കരുത്
2. സ്ഥാപനങ്ങളിൽ സുരക്ഷിതമായ ക്രമീകരണങ്ങൾ മാത്രമേ നടത്താവൂ.
3. ജീവനക്കാർക്ക് ഐ.ഡി കാർഡുകൾ നിർബന്ധമായും നൽകണം
4. ഫുട്പാത്ത് കൈയേറി ബോർഡുകൾ വയ്ക്കാൻ പാടില്ല,
5. അനുമതിയില്ലാതെ മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കരുത്.
6. എല്ലാ സ്റ്റാഫുകൾക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
7.ഇത് സ്റ്റേഷനിൽ ഹാജരാക്കണം.
8. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവാസ് കാർഡ് ഉണ്ടായിരിക്കണം
9. എല്ലാ കലാപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |