ആലപ്പുഴ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 267 കലാകാരന്മാർ അണിനിരന്ന കലാപ്രദർശനം 'ലോകമേ തറവാടി'ന് ഇന്ന് കൊടിയിറങ്ങും. രണ്ടരമാസം നീണ്ട പ്രദർശനത്തിൽ ഏകദേശം നാല് കോടി രൂപയുടെ കലാസൃഷ്ടികൾ വിറ്റുപോയതായാണ് കണക്ക്. വിവിധ കോണുകളിൽ നിന്ന് അഞ്ചരലക്ഷത്തിലധികം പേരാണ് പ്രദർശനം കാണാൻ ആലപ്പുഴയിലെത്തിയത്. സംസ്ഥാന ടൂറിസം - സാംസ്കാരിക വകുപ്പുകളുടെയും, മുസിരീസ് പൈതൃക പദ്ധതിയുടെ കീഴിലുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രദർശനം സംഘടിപ്പിച്ചത്. കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൾഡിംഗ്, പോർട്ട് മ്യൂസിയം, ഈസ്‌റ്റേൺ പ്രൊഡ്യൂസ് കമ്പനി ലമിറ്റഡ്, വില്യം ഗുഡേക്കർ കമ്പനി എന്നിങ്ങനെ അഞ്ച് വേദികളിലായിരുന്നു പ്രദർശനം . ഏപ്രിലിൽ തുടക്കമായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം ഒക്ടോബർ പകുതിയോടെയാണ് പൂർണതോതിലുള്ള പ്രദർശനം ആരംഭിച്ചത്. 28 ലക്ഷം രൂപയുടെ പെയിന്റിംഗാണ് പ്രദർശനത്തിൽ ഏറ്റവും കൂടിയ വിലയ്ക്ക് വിൽക്കപ്പെട്ട കലാസൃഷ്ടി.
''ആലപ്പുഴയിലെ ലോകമേ തറവാട് പ്രദർശനം മികച്ച വിജയമായിരുന്നു. വരും വർഷങ്ങളിലും പ്രദർശനം സംഘടിപ്പിക്കുന്നതിനെ കുറിച്ച് കലാകാരന്മാരുമായി ചർച്ച പുരോഗമിക്കുകയാണ്
- ബോസ് കൃഷ്ണമാചാരി, ക്യുറേറ്റർ, ബിനാലെ ഫൗണ്ടേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |