ആലപ്പുഴ: കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് മുന്നോടിയായുള്ള കണക്കെടുപ്പ് ജില്ലയിൽ ഇന്ന് പൂർത്തിയാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ഫീൽഡ് തലത്തിലും സംസ്ഥാനത്തിന്റെ കൈവശമുള്ള ഡേറ്റാ പ്രകാരവുമാണ് കണക്കെടുപ്പ്.
വാക്സിൻ സ്വീകരിക്കേണ്ട 15നും 18നും ഇടയിൽ പ്രായമുള്ളവരുടെ വിവരശേഖരണമാണ് നടക്കുന്നത്. ഒന്ന് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ കണക്ക് മറ്റ് പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി ലഭ്യമാണെങ്കിലും, 15 വയസിന് മുകളിലുള്ളവരുടെ വിവരങ്ങൾ പൂർണമായി ലഭ്യമല്ല. അതിനാലാണ് ഫീൽഡ് തലത്തിൽ സർവേ നടത്തുന്നത്.
ആശാവർക്കർ, വാർഡ് ജനപ്രതിനിധികൾ എന്നിവരുടെ സഹായവും വിനിയോഗിക്കുന്നുണ്ട്. കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുന്നതോടെ ആരോഗ്യപ്രവർത്തകർക്ക് ജോലി ഭാരം ഇരട്ടിക്കും. കൊവിഡ് ബ്രിഗേഡർമാരെ പിരിച്ചുവിട്ടതിനാൽ കൊവിഡ് പരിശോധന, വാക്സിൻ, ഡാറ്റ എൻട്രി എന്നിവയെല്ലാം ആരോഗ്യപ്രവർത്തകരുടെ തലയിലായി. ആശാവർക്കർമാർക്കും പിടിപ്പത് പണിയുണ്ട്.
രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കും
രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ എന്നാണ് ആരോഗ്യവകുപ്പ് ആധികൃതർ പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് ഇത്തരത്തിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. വാക്സിൻ വിതരണം എവിടെവച്ചാകണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
""
15നും 18നും ഇടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്. എത്ര കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കണമെന്നത് സംബന്ധിച്ച ധാരണ ഇന്ന് ലഭിക്കും.
ഡോ. ജമുന വർഗീസ്,
ഡി.എം.ഒ ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |