രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്കാരം
യുവ പുരസ്കാരം മൊബിൻ മോഹന്
ന്യൂഡൽഹി:പ്രശസ്‌ത കഥാകൃത്തും നോവലിസ്റ്റുമായ ജോർജ്ജ് ഒാണക്കൂർ ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ആത്മകഥയായ ഹൃദയരാഗങ്ങൾ ആണ് സമ്മാനാർഹമായ കൃതി. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാർഡ്. കെ.പി. രാമനുണ്ണി, ഡോ. എം. ലീലാവതി, ഡോ. കെ.എസ്. രവികുമാർ എന്നിവരുൾപ്പെട്ട സമിതി പത്ത് കൃതികളിൽ നിന്നാണ് ഹൃദയരാഗങ്ങൾ തിരഞ്ഞെടുത്തത്.
അക്കാഡമിയുടെ ഇക്കൊല്ലത്തെ യുവപുരസ്കാരത്തിന് മൊബിൻ മോഹന്റെ ജക്കരന്ത എന്ന നോവലും ബാലസാഹിത്യ പുരസ്കാരത്തിന് രഘുനാഥ് പലേരിയുടെ അവർ മൂവരും ഒരു മഴവില്ലും എന്ന നോവലും അർഹമായി. 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാർഡുകൾ.
മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ജോർജ് ഓണക്കൂർ സർവ്വ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നേടിയിട്ടുണ്ട്.
സാഹിത്യത്തിനു പുറമേ സിനിമയിലും വ്യക്തിമുദ്ര പതിച്ചിട്ടുണ്ട് രഘുനാഥ് പലേരി. രാജ്യത്തെ ആദ്യ ത്രീഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തന്റെ തിരക്കഥാകൃത്തായ പലേരി മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടി.
കമ്പ്യൂട്ടർ ബിരുദാനന്തര ബിരുദധാരിയായ മോബിൻ മോഹൻ കട്ടപ്പന മുൻസിഫ് കോടതി ജീവനക്കാരനാണ്. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ എൻ. ജി. മോഹനൻ- ശോഭന ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |