കോട്ടയം: കുരുമുളകിട്ട് കുറിക്കിടെയുത്ത ചൂട് താറാവിൻ റോസ്റ്റിൽ കുതിർത്തെടുത്ത അപ്പമെടുത്ത് നാവിൻ തുമ്പിലേയ്ക്ക് വച്ച് കളക്ടർ ഡോ.പി.കെ.ജയശ്രീ പറഞ്ഞു, താറാവ് സൂപ്പറാ! ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമലാ ജമ്മിയും എ.ഡി.എം ജിനു പുന്നൂസുമെല്ലാം കളക്ടർക്കൊപ്പം ഒന്നാന്തരമെന്ന് വിധിയെഴുതി. പക്ഷിപ്പനിക്ക് ശേഷം താറാവിനോടുള്ള പൊതുജനങ്ങളുടെ പേടിമാറ്റാനാണ് അപ്പർകുട്ടനാട്ടിലെ കർഷകർ സംഘടിപ്പിച്ച താറാവ് ഫെസ്റ്റിനൊപ്പം രുചി നുണഞ്ഞ് ജില്ലാ ഭരണകൂടമെത്തിയത്.
നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫെസ്റ്റ് നടത്തിയത്. 250 പേർക്കായി നാല്പത് കിലോയോളം താറാവിറച്ചിയാണ് ഉണ്ടായിരുന്നത്. കൂടെ പൊറോട്ടയും മുട്ടയും പാലപ്പവും. പക്ഷിപ്പനി മൂലം അപ്പർ കുട്ടനാടൻ മേഖലയിൽ ആയിരക്കണക്കിന് താറാവുകളെ മൃഗസംരക്ഷണ വകുപ്പ് കൊന്നിരുന്നു. തുടർന്ന് വിൽപ്പനയും കൂപ്പുകുത്തി. ഇതിന് പരിഹാരമായാണ് ഫെസ്റ്റ് ഒരുക്കിയത്. ഫെസ്റ്റ് വൻ വിജയവുമായി. ഡി.എം.ഒ ഡോ. എൻ.പ്രിയ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, , ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |