പറവൂർ: വീട്ടുകാരുടെ ഒറ്റപ്പെടുത്തലിലും ചങ്ങലയിൽ തളക്കുന്നതിലുള്ള പകയിലാണ് സഹോദരി വിസ്മയയെ കൊന്നതെന്ന് ജിത്തു പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പെരുവാരം പനോരമ നഗർ അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകൾ വിസ്മയയെ (25) വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ശേഷം കാണാതായ മാനസിക അസ്വാസ്ഥ്യമുള്ള അനുജത്തി ജിത്തു (22) വ്യാഴാഴ്ചയാണ് അറസ്റ്റിലായത്. ബാത്ത്റൂമിൽ പോകാൻ മാറ്റിയ ചങ്ങലയിൽ വീണ്ടുംപൂട്ടാൻ ശ്രമിക്കുമ്പോഴാണ് വിസ്മയയുടെ കഴുത്തിൽ ജിത്തു കുത്തിയത്. മരിച്ചെന്ന് കരുതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം വിസ്മയയുടെ ഫോണുമായി വീടിന് പിന്നിലൂടെ രക്ഷപ്പെട്ടു.
വൈപ്പിൻവരെ സ്വകാര്യബസിലാണ് പോയത്. യാത്രയ്‌ക്കിടെ സിം ഒടിച്ചു. കാറിൽ ലിഫ്റ്റ് ചോദിച്ച് എറണാകുളത്തെത്തി. വിസ്മയയെ കുത്തുന്നതിനിടെ വിരലുകൾക്ക് പരിക്കേറ്റ ജിത്തു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ബാന്റേജിട്ടു. തുടർന്ന് എം.ജി റോഡിലെ മാളിലെത്തി രണ്ട് സ്ഥാപനത്തിൽ ജോലിചോദിച്ചെങ്കിലും ലഭിച്ചില്ല. ഇവിടെ നിന്ന് ഹിജാബ് വാങ്ങി ധരിച്ചു. ഭക്ഷണവും കഴിച്ചു. മറ്റുള്ളവരോട് സഹായം ചോദിച്ചാണ് ഇതെല്ലാം ചെയ്തത്. അന്നുരാത്രി മാളിന് സമീപത്തിരുന്ന് നേരം വെളിപ്പിച്ചു.
ബുധനാഴ്ച സിറ്റിയിൽ അലഞ്ഞുനടന്നു. അതിനിടെ മേനക ജംഗ്ഷനിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ലക്ഷദ്വീപ് സ്വദേശിയാണെന്ന് പറഞ്ഞപ്പോൾ കാക്കനാട്ടെ തെരുവോരം കേന്ദ്രത്തിലാക്കി. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലയ്‌ക്കുപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെത്തി.
പഠിക്കാൻ മിടുക്കി, ചികിത്സ തൃശൂരിൽ
പഠിക്കാൻ മിടുക്കിയായിരുന്ന ജിത്തു എറണാകുളം സെന്റ് തേരേസാസ് കോളേജിലാണ് ബി.എസ്‌സി സുവോളജി പഠിച്ചത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ഒന്നരവർഷം തൃശൂരിൽ ചികിത്സയിലായിരുന്നു. ഇംഗ്ളീഷ്, ഹിന്ദി, തമിഴ് ഭാഷകൾ നന്നായി അറിയാം. വീട്ടുകാരുമായി തർക്കം പതിവാണെങ്കിലും ആരെയും അക്രമിച്ചിട്ടില്ല. വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ട് പുറത്തേക്ക് പോയിട്ടുണ്ട്. മുമ്പ് രണ്ടുവട്ടം വീട്ടിൽനിന്ന് പോയപ്പോൾ പൊലീസാണ് കണ്ടെത്തിയത്. ജിത്തുവിന്റെ ചികിത്സാരേഖകളോ മരുന്നുകളോ വീട്ടിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാൽ കുത്തേറ്റ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |