കൊച്ചി: തീരദേശത്തു നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറാക്കിയ പുനർഗേഹം പദ്ധതിയോട് താത്പര്യമില്ലാതെ ഉപഭോക്താക്കൾ. ഭൂമി വില സംബന്ധിച്ച തർക്കങ്ങളും സർക്കാർ ഉത്തരവിനെക്കുറിച്ചുള്ള ആശങ്കകളുമാണ് കാരണം.
10991 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 2677 കുടുംബങ്ങൾ മാത്രമാണ് ഭൂമി വിലയായ 10 ലക്ഷം രൂപ അംഗീകരിച്ചിട്ടുള്ളത്. ഇതു പ്രകാരം 1987 പേർ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. സർക്കാരിന് ഭൂമി സറണ്ടർ ചെയ്യണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തി. ഭൂമി കൃഷിക്കായി ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തു. ജില്ലാ ഫിഷറീസ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് യോഗങ്ങൾ നടക്കുന്നുണ്ട്. തീരദേശ ജില്ലകളിലായി 80 മോട്ടീവേറ്റർമാരെയും സർക്കാർ നിയമിച്ചു.
മാറാൻ തയ്യാറായവർക്കായി വീടുകളുടെയും ഫ്ളാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 276 പേർക്കായി മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരുക്കി. തിരുവനന്തപുരത്ത് രണ്ടും പൊന്നാനിയിൽ ഒരു ഫ്ളാറ്റുമാണുള്ളത്. കോഴിക്കോടും ആലപ്പുഴയിലും നിർമ്മാണം പുരോഗമിക്കുന്നു. 1529 വീടുകളുടെയും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 840 പേർ നിർമ്മാണം പൂർത്തിയാക്കി.
പുനർഗേഹം പദ്ധതി
വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ വീടുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി. വീടോ ഫ്ളാറ്റോ തെരഞ്ഞെടുക്കാം. ഫ്ളാറ്റ് ആവശ്യമുള്ളവർക്ക് സർക്കാർ നിർമ്മിച്ച് നൽകും. അല്ലാത്തവർക്ക് സ്ഥലം വാങ്ങി വീടു വയ്ക്കാൻ 10 ലക്ഷം രൂപ നൽകും. ഒഴിയുന്ന സ്ഥലം കൃഷിക്ക് ഉപയോഗിക്കാം. നിർമ്മാണങ്ങൾ അനുവദിക്കില്ല.
മത്സ്യത്തൊഴിലാളികളുടെ
ആശങ്കൾ:
നിയന്ത്രണ പരിധിക്ക് പുറത്ത് സ്ഥലം കണ്ടെത്തി 10 ലക്ഷം രൂപയ്ക്ക് വീടുണ്ടാക്കുക അപ്രായോഗികമാണ്. മാറിത്താമസിക്കാൻ തയ്യാറാകാത്തവർക്ക് കടൽക്ഷോഭത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ ധനസഹായം നൽകില്ലെന്ന് വ്യവസ്ഥയുണ്ട്. നിർബന്ധപൂർവം മാറ്റാനാണിതെന്നാണ് ആക്ഷേപം.
ജില്ല, ആകെ ഗുണഭോക്താക്കൾ, അംഗീകാരം ലഭിച്ചവർ, മാറി താമസിക്കാൻ തയ്യാറായവർ, സ്ഥലം രജിസ്റ്റർ ചെയ്തവർ
തിരുവനന്തപുരം, 3339, 3826, 3826, 658
കൊല്ലം, 1580, 422, 386, 163
ആലപ്പുഴ, 4660, 1657, 979, 510
എറണാകുളം, 1618,1657, 213, 49
തൃശൂർ, 408,695, 465, 231
മലപ്പുറം 1806, 1100, 946, 150
കോഴിക്കോട്, 2609, 318, 209, 72
കണ്ണൂർ, 1512, 1583, 181, 92
കാസർകോട്, 1153, 1169, 504, 62
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |