അവിശ്വാസ പ്രമേയത്തിനുള്ള നടപടി കോടതി സ്റ്റേ ചെയ്തു
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ നാളെ ചേരാനിരുന്ന പ്രവർത്തക സമിതി യോഗവും തുടർ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ബൈലോ പ്രകാരമുള്ള നടപടിക്രമം പാലിക്കാതെയും പല നിബന്ധനകളും അട്ടിമറിച്ചുമാണ് അവിശ്വാസപ്രമേയത്തിനുള്ള യോഗം വിളിച്ചുചേർക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള അഞ്ച് അംഗങ്ങളെ ചുമതലപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി നിലവിലെ ഭാരവാഹികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ക്ഷേത്ര പ്രവർത്തക സമിതിയിലെ 5 അംഗങ്ങളുടെ പരാതി പരിഗണിച്ചാണ് അവിശ്വാസപ്രമേയ അവതരണത്തിന് അഡ്മിനിസ്ട്രേറ്റർ പ്രവർത്തകസമിതി യോഗം വിളിച്ചിരുന്നത്. ചട്ടപ്രകാരം അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് ആദ്യം നൽകേണ്ടത് പ്രസിഡന്റിനോ സെക്രട്ടറിക്കോ ആണ്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികൾ പ്രവർത്തകസമിതി വിളിച്ചുചേർക്കാൻ തയ്യാറായില്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററെ സമീപിക്കാം. ഇത്തരത്തിൽ സമീപിക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ ആദ്യം ഭാരവാഹികൾക്ക് പ്രവർത്തക സമിതി വിളിക്കാത്തത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകണം. അതിന് മറുപടി ലഭിക്കാതിരിക്കുകയോ നൽകുന്ന മറുപടി തൃപതികരമോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർക്ക് നേരിട്ട് പ്രവർത്തകസമിതി വിളിക്കാം. അങ്ങനെ വിളിക്കുമ്പോൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയവരെ യോഗം വിളിച്ചുചേർക്കാൻ ചുമതലപ്പെടുത്താൻ പാടില്ല. ഈ ചട്ടങ്ങൾ ലംഘിച്ചായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ നീക്കം.
ദുരൂഹമായ ചട്ടലംഘനങ്ങൾ
അഡ്മിനിസ്ട്രേറ്റർക്ക് നേരിട്ട് അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷ നൽകിയ 5 അംഗങ്ങൾ അതിന് മുൻപ് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിട്ടില്ല. അവർ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് അപേക്ഷ നൽകിയത്. ഈ അപേക്ഷ നൽകിയവരെ തന്നെ യോഗം വിളിച്ചുചേർക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലപ്പെടുത്തി. അതിനുപുറമേ യോഗത്തിന് 3 ദിവസം മുൻപെങ്കിലും അറിയിപ്പ് നൽകണം. എന്നാൽ ഇന്നലെ വൈകിട്ടാണ് പലർക്കും അറിയിപ്പുലഭിച്ചത്.
അവിശ്വാസ പ്രമേയം ചർച്ചചെയ്യുന്ന യോഗങ്ങളിൽ ആ അജണ്ട മാത്രമേ പാടുള്ളൂവെന്നും നിബന്ധനയുണ്ട്. എന്നാൽ നാളത്തെ നിശ്ചയിച്ചിരുന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ ഉള്ളതടക്കം വിവിധ കോടതികളിൽ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളുടെ നടത്തിപ്പും ഉൾപ്പടെ പത്ത് അജണ്ടകളുണ്ടായിരുന്നു. അത് നിലവിലെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നതായി സൂചന നൽകുന്നു.
നിലവിലെ ഭാരവാഹികൾ പുറത്താകുമെന്ന് ഉറപ്പിച്ചോ ?
നാളെ പ്രവർത്തകസമിതി യോഗം ചേർന്നാൽ നിലവിലെ ഭാരവാഹികൾ പുറത്താകുമെന്ന് ഉറപ്പിച്ച മട്ടിലാണ് അജണ്ട തയ്യാറാക്കിയിരുന്നത്. പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിന്റെ അജണ്ടയിൽ ചേർത്തിരുന്നു. ചട്ടമനുസരിച്ച് റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തൽ, വിശദമായ അറിയിപ്പ് നൽകൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന, അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ എന്നീ നടപടികൾ പൂർത്തിയാക്കിയ ശേഷമേ തിരഞ്ഞെടുപ്പ് നടത്താൻ പാടുള്ളൂ. ഇത് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടവർ നിലവിലെ ഭാരവാഹികളെ പുറത്താക്കാൻ വ്യഗ്രത കാണിക്കുന്നതിന്റെ സൂചനയാണ്.
വേറുതെ പോകുന്ന ലക്ഷങ്ങൾ
ഏൽപ്പിച്ച ചുമതല നടന്നില്ലെങ്കിലും അഡ്മിനിസ്ട്രേറ്റർക്കായി ഇതുവരെ ചെലവിടേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപയാണ്. ക്ഷേത്ര ബൈലോ ഭേദഗതിയുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുൻപ് കേരള ഹൈക്കോടതി ഒരു വർഷത്തെ കാലാവധിയിലേക്കാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. പിന്നീട് കാലാവധി നീട്ടിവാങ്ങിയെങ്കിലും ഇക്കാലയളവിനുള്ളിൽ 5 തവണ മാത്രമാണ് അഡ്മിനിസ്ട്രേറ്റർ കാര്യാലയത്തിലെത്തിയത്. 50000 രൂപ ഡെപ്പോസിറ്റും 10000 രൂപ പ്രതിമാസ വാടകയുമാണ് അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിന് ഭരണസമിതി നൽകുന്നത്. പേഴ്‌സണൽ സ്റ്റാഫിന് വിവിധയിനത്തിൽ പ്രതിമാസം പതി നയ്യായിരം വരെ ചെലവഴിക്കുന്നുണ്ട്. എന്നിട്ടും ബൈലോ ഭേദഗതി എങ്ങുമെത്തിയിട്ടില്ല. നിലവിലെ ക്ഷേത്ര ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ശേഷിക്കേ അവിശ്വാസപ്രമേയം കൊണ്ടുവന്നതും ദുരൂഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |