കോഴിക്കോട്: 2021ലെ അവസാന സായാഹ്നം ആസ്വദിക്കാനും 2022നെ വരവേൽക്കാനും ആയിരങ്ങളാണ് കോഴിക്കോട് ബീച്ചിൽ ഇന്നലെ വൈകീട്ട് ഒഴുകിയെത്തിയത്. ഒമിക്രോൺ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും പൊലീസും ബീച്ചിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അവയെല്ലാം അവഗണിച്ച് ബീച്ചിലേക്ക് ജനപ്രവാഹമായിരുന്നു. വൈകിട്ട് മൂന്ന് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ ബീച്ചിൽ എത്തിത്തുടങ്ങിയിരുന്നു. അഞ്ച് മണിയാകുമ്പോഴേക്കും തീരം സന്ദർശകരെ കൊണ്ട് നിറഞ്ഞു. ഇതോടെ സാമൂഹിക അകലം ജലരേഖയായി. കൊവിഡ് പ്രോട്ടോകോൾ അനുസരിപ്പിക്കാൻ വെള്ളയിൽ പൊലീസ് ഓടി നടന്നെങ്കിലും ജനം ആഘോഷത്തിമർപ്പിലായിരുന്നു. വൈകിട്ട് ആറ് മണി കഴിഞ്ഞതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇതോടെ പൊലീസ് നടപടി കടുപ്പിച്ചു. ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞു. ബീച്ചിലെത്തിയവർ തിരിച്ച് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തിരക്ക് വർദ്ധിച്ചതോടെ നേരത്തെ എത്തിയവരിൽ ചിലർ സ്വയം പിരിഞ്ഞ് പോകാനും തുടങ്ങിയിരുന്നു.
തിരക്ക് കാരണം വാഹനങ്ങളിൽ എത്തിയവർ പാർക്കിംഗ് സൗകര്യം ഇല്ലാതെയും വലഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |