തിരുവനന്തപുരം: ഗവർണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാമെന്ന് ഉറപ്പു നൽകിയ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്ന വിവരം പുറത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ കൂടി തയ്യാറായാണ് കേരളത്തിലേക്കുള്ള യാത്രാപരിപാടി നിശ്ചയിച്ചെത്തിയതെന്നും കേരള യൂണിവേഴ്സിറ്റി ഒഴിഞ്ഞുമാറിയതോടെ അപമാനിതനായാണ് അദ്ദേഹം കഴിഞ്ഞയാഴ്ച മടങ്ങിയതെന്നും അറിവായി. ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാജ് ഭവനിൽ തങ്ങേണ്ടിവന്നതും ഇതുകൊണ്ടാണ്.
വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഡിസംബർ ആദ്യമാണ് ഗവർണർ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ നിർദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നൽകുന്നതിലൂടെ കേരള സർവകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവർണറുടെ നിലപാട്. സിൻഡിക്കേറ്റ് വിളിച്ച് ഉടൻ അംഗീകരിക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകി.
ഇതുവിശ്വസിച്ച്, ഓണററി ഡോക്ടറേറ്റ് നൽകാൻ സന്നദ്ധമാണെന്ന് ഗവർണർ രാഷ്ട്രപതി ഭവനെ അറിയിച്ചു. രാഷ്ട്രപതിയെ ഫോണിൽ വിളിച്ചും ഇക്കാര്യമറിയിച്ചു. ഡിസംബർ അവസാനം കേരളത്തിലെത്തുമ്പോൾ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിലെ പ്രൗഢഗംഭീര ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ഇതുപ്രകാരം രാഷ്ട്രപതിയുടെ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു.
കാസർകോട് കേന്ദ്രസർവകലാശാലയിലെയും കൊച്ചി നാവിക ആസ്ഥാനത്തെയും ചടങ്ങുകൾക്കു ശേഷം 23ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിക്ക് പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ചടങ്ങിൽ പങ്കെടുത്തശേഷം കാര്യമായ പരിപാടികളൊന്നുമില്ലാതെ ഒരു ദിവസം രാജ്ഭവനിൽ തങ്ങേണ്ടി വന്നു. 24നാണ് മടങ്ങിയത്.
നൽകിയത് താത്പര്യമില്ലെന്ന കത്ത്
ഗവർണറെ സമ്മതം അറിയിച്ച് മടങ്ങിയ വി.സി ദിവസങ്ങൾ കഴിഞ്ഞ് രാജ്ഭവനിലെത്തി സിൻഡിക്കേറ്റിന് താത്പര്യമില്ലെന്ന് അറിയിക്കുന്ന കത്ത് നൽകിയതായാണ് വിവരം. എന്തുകൊണ്ടെന്ന ചോദ്യത്തിന് സർക്കാരിനും മുഖ്യമന്ത്രിക്കും താത്പര്യമില്ലെന്ന് വി.സി ഗവർണറെ വാക്കാൽ അറിയിച്ചു. ഇതോടെ സർവകലാശാലകളിൽ വിനാശകരമായ രാഷ്ട്രീയ ഇടപെടലാണെന്നു പറഞ്ഞ് ഗവർണർ ക്ഷുഭിതനായി. അപ്പോഴേക്കും രാഷ്ട്രപതിയുടെ യാത്രയ്ക്ക് അന്തിമരൂപമായതിനാൽ മാറ്റാൻ കഴിഞ്ഞില്ല.
കാലടിയിൽ തിരിച്ചടിച്ചു
നടി ശോഭന, കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ, മുൻ വൈസ്ചാൻസലർ എൻ.പി.ഉണ്ണി എന്നിവർക്ക് ഡി-ലിറ്റ് നൽകാനുള്ള സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റിന്റെയും അക്കാഡമിക് കൗൺസിലിന്റെയും ശുപാർശ അംഗീകരിച്ചെങ്കിലും ബിരുദദാനത്തിന് തീയതി നൽകിയില്ല. ഗവർണറില്ലാതെ ബിരുദദാനം നടത്താനാവില്ല.
സിൻഡിക്കേറ്റിൽ തീരുമാനിക്കണം
ഓണററി ഡോക്ടറേറ്റ് നൽകാൻ വി.സിക്കോ സിൻഡിക്കേറ്റംഗങ്ങൾക്കോ ശുപാർശ നൽകാം. വൈസ്ചാൻസലർ ഇത് സിൻഡിക്കേറ്റിൽ അവതരിപ്പിച്ച് തീരുമാനമെടുക്കണം.
സെനറ്റ് വിളിച്ചുചേർത്ത് സിൻഡിക്കേറ്റിന്റെ തീരുമാനം ചർച്ചചെയ്യണം. മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിച്ചാൽ ചാൻസലറുടെ അംഗീകാരത്തിന് അയയ്ക്കണം.
.....................................................................................
മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടി
യേശുദാസ്, ഒ.എൻ.വി കുറുപ്പ്, അമർത്യാസെൻ, മമ്മൂട്ടി എന്നിവർക്ക് കേരളയും മോഹൻലാലിനും മമ്മൂട്ടിക്കും കാലിക്കറ്റ് സർവകലാശാലയും ഡി-ലിറ്റ് നൽകിയിട്ടുണ്ട്.
.................................................................................................
"ഗവർണറുടെ ഭാഗത്തുനിന്ന് അത്തരമൊരു നിർദ്ദേശം രേഖാമൂലം കിട്ടിയിട്ടില്ല. വി.സിയോട് വാക്കാൽ പറഞ്ഞിട്ടുണ്ടാവാം. ഔദ്യോഗികമായി അറിയിച്ചില്ല. സിൻഡിക്കേറ്റ് ചർച്ച ചെയ്തിട്ടില്ല."
-ഡോ.പി.പി.അജയകുമാർ
പ്രോവൈസ്‌ചാൻസലർ
രാഷ്ട്രപതിക്കുള്ള ഡി.ലിറ്റ് ശുപാർശ സർക്കാർ തടഞ്ഞിട്ടില്ല. ഓണററി ബിരുദം നൽകൽ സർവകലാശാലയുടെ സ്വയംഭരണാവകാശമാണ്. സർക്കാരിന് ഒരു റോളുമില്ല. ഇടപെടുകയുമില്ല.
ഡോ. ആർ. ബിന്ദു,ഉന്നത വിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |