വർക്കല: വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിയ പ്രശസ്ത സിനിമാ, സീരിയൽ നടൻ വർക്കല ഇടവ ഓടയം സംഘംമുക്ക് വലിയ മാന്തറവിള വീട്ടിൽ ജി.കെ.പിള്ള (ജി.കേശവപിള്ള, 97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.45നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 29ന് പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അന്നുതന്നെ തിരുവനന്തപുരത്തേക്ക് മാറ്റി.
ഭൗതിക ശരീരം സ്വവസതിയിൽ പൊതുദർശത്തിനുവച്ചശേഷം വൈകിട്ട് അഞ്ചരയ്ക്ക് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
325 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സ്നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്സ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നടൻ പ്രേംനസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് സിനിമയിലെത്തിച്ചത്. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. 2005 മുതലാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ പരമ്പര. കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരനാക്കി.
ചിറയിൻകീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1924ലാണ് ജനനം. സൈന്യത്തിൽ 15 വർഷം സേവനമനുഷ്ഠിച്ചു. 14ാം വയസിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: പരേതയായ ഉത്പ്പലാക്ഷി അമ്മ. മക്കൾ: പ്രതാപചന്ദ്രൻ (ലണ്ടൻ), ശ്രീകല (സ്വപ്ന ബ്യൂട്ടി പാർലർ, കൊല്ലം), ശ്രീലേഖ (ബ്യൂട്ടീഷൻ ടീച്ചർ, കൊല്ലം), ശ്രീകുമാരി, ചന്ദ്രമോഹൻ (ബിസിനസ്) പ്രിയദർശൻ (കോൺട്രാക്ടർ). മരുമക്കൾ: മേഴ്സി മാത്യു (ലണ്ടൻ), രാമചന്ദ്രൻ നായർ, കെ.ജി.മോഹൻ (റിട്ട. പ്രൊഫസർ), ശ്രീകല, ശ്രീരേഖ (വെറ്ററിനറി ഷോപ്പ്, കൊല്ലം), ഹരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |