കൊല്ലം: കഴിഞ്ഞ മാസം ആദ്യവാരം, സമയം രാത്രി ഏകദേശം ഏഴര. ജില്ലാ ആശുപത്രിക്ക് ഒരു കിലോമീറ്റർ ചുറ്റളവിനകത്തെ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്റെ വിരൽ യന്ത്രത്തിലെ ബ്ലേഡ് കൊണ്ട് നന്നായി മുറിഞ്ഞു. രക്തം വാർന്നൊഴുകുന്നത് തുണിയുപയോഗിച്ച് മറ്റുള്ളവർ കെട്ടിയ ശേഷം നേരെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു. അവിടെയുള്ള അറ്റൻഡർമാർ മുറിവ് തുടച്ചു വൃത്തിയാക്കി കുറച്ചുകഴിഞ്ഞപ്പോഴേക്കും ഡോക്ടർ അല്ലാത്ത അവിടുത്തെ 'മുന്തിയ' ജീവനക്കാരിലൊരാൾ എത്തി വലിയൊരു പ്രഖ്യാപനമങ്ങ് നടത്തി."ഓ... ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, വേഗം നല്ലൊരു ആശുപത്രിയിലേക്ക് വിട്ടോ". നഗരത്തിൽ തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയുടെ പേര് പറഞ്ഞുകൊണ്ട് തന്നെ അയാൾ തുടർന്നു,"അവിടെ നല്ല ചികിത്സയാണ്. അവിടെ പോകുന്നതാണ് നല്ലത്". അപ്പോൾ ഇത് നല്ല ആശുപത്രിയല്ലേയെന്ന പരിക്കേറ്റ യുവാവിനുണ്ടായ സംശയം അയാൾ മറച്ചുവച്ചില്ല. എടുത്തടിച്ചാണ് പിന്നെയുള്ള മറുപടി "ഇയാൾക്ക് വേണമെങ്കിൽ പോയാൽ മതി, അല്ലെങ്കിൽ ഈ കൈ ജീവിതകാലം മുഴുവൻ ഇത്തരത്തിൽ തന്നെയിരിക്കും". ഇത് കേട്ടാൽ ആർക്കായാലും ഉള്ളിലൊരു അങ്കലാപ്പും ആശങ്കയും ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല. ജില്ലാ ആശുപത്രിയിൽ നിസാര പരിക്കേറ്റ് എത്തുന്നവർക്ക് പോലും ഇത്തരം അനുഭവം തുടർക്കഥയാകുന്നുണ്ട്. അടുത്തിടെ അയത്തിൽ സ്വദേശിയായ വയോധികൻ കാലിൽ പരിക്കേറ്റ് എത്തിയപ്പോൾ നേരെ മെഡിക്കൽ കോളേജിലേക്ക് വിട്ടോളാനാണ് ഉപദേശം ലഭിച്ചത്. കേട്ടത് പാതി കേൾക്കാത്ത പാതി പ്രഷർ കൂടി വയോധികൻ നേരെ ഐ.സി.യുവിലേക്ക്. ആ വയോധികന് ജീവഹാനി സംഭവിക്കാഞ്ഞത് ആരുടെയോ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.
മനം നിറഞ്ഞാലും
മനോഭാവം മാറില്ല
സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച പശ്ചാത്തല സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനവുമൊക്കെയുണ്ട് കൊല്ലം ജില്ലാ ആശുപത്രിയിൽ. ഭൂരിഭാഗം ജീവനക്കാരും മികച്ച സ്വഭാവ രീതികളും മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരുമാണ്. വിരലിലെണ്ണാവുന്ന ചിലർ കാട്ടുന്ന പ്രവൃത്തികൾ മറ്റുള്ളവർക്ക് കൂടി പേരുദോഷമുണ്ടാക്കുന്നതാണ്. കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്. എങ്കിലും നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളുടെ ബന്ധം സ്ഥാപിച്ച ചിലർ രോഗികളെ അവിടേക്ക് അയക്കുന്നുണ്ട്. മനം നിറയെ വിളമ്പി മുന്നിൽ വച്ചാലും മറ്റുള്ളവരുടെ കൈകളിൽ നിന്ന് ഭിക്ഷവാങ്ങിയില്ലെങ്കിൽ ഇത്തരക്കാർക്ക് അത്ര തൃപ്തിയുണ്ടാകില്ല. ഒരു ഭാഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അധികൃതരും ജീവനക്കാരും കഠിന പ്രയത്നം നടത്തുമ്പോഴും അതിൽ കരിവാരി തേക്കാനാണ് ഇത്തരക്കാരുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |