കൊച്ചി: സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ് വിശദ പദ്ധതിരേഖയുടെ പുറത്തുവന്ന പേജുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വരേണ്യവർഗത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയായി അത് മാറുകയാണ്. പദ്ധതി ലാഭകരമാക്കാൻ ദേശീയപാതകൾ വികസിപ്പിക്കരുതെന്ന് ഡി.പി.ആറിൽ പറയുന്നു. ട്രെയിനുകളിലെ സെക്കൻഡ്, തേർഡ് ക്ലാസ്, എ.സി ടിക്കറ്റ് നിരക്കുകൾ കൂട്ടിയില്ലെങ്കിൽ പദ്ധതി നഷ്ടത്തിലാകും. ബസ് നിരക്കും റോഡുകളിലെ ടോൾനിരക്കുകളും കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം ജനവിരുദ്ധമായ പദ്ധതി നടപ്പാക്കാൻ കമ്മ്യൂണിസ്റ്റുകാരെന്നും ഇടതുപക്ഷമെന്നും അഭിമാനിക്കുന്ന സർക്കാരിന് കഴിയുമോ?
വിവാദ പരാമർശങ്ങൾ ഒഴിവാക്കി ഡി.പി.ആർ പുതുക്കി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. യഥാർത്ഥ ഡി.പി.ആർ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വാശിപിടിച്ചാൽ അനുവദിക്കില്ല. പദ്ധതിയുടെ ദോഷവശങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനും കഴിയും. ഇതുസംബന്ധിച്ച ലഘുലേഖ യു.ഡി.എഫ് അടുത്തദിവസം പുറത്തിറക്കും. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കോൺഗ്രസും യു.ഡി.എഫും രണ്ടാംഘട്ടസമരം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |