₹ശിവഗിരി മാതൃകയിൽ സംസ്ഥാനത്ത് 10 കൺവെൻഷനുകൾ
ശിവഗിരി: സംസ്ഥാനത്ത് സർവ്വമത പാഠശാലകൾ വ്യാപിപ്പിക്കുമെന്നും, ഗുരു സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ശിവഗിരി മാതൃകയിൽ 10 കൺവെൻഷനുകൾ നടത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവെൻഷനുകളിൽ ഒന്ന് ശിവഗിരിയിൽ നടത്തും. അതിലൂടെ ശ്രീനാരായണ ദർശനങ്ങൾ പഠനവിധേയമാക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാവും പഠന ക്ലാസുകൾ. ഇന്ന് കാണുന്ന കേരളം രൂപപ്പെടുത്തിയ സാമൂഹ്യ പരിഷ്കർത്താവ് ഗുരുദേവനാണ്. ഗുരുവിന്റെ ആത്മീയ തത്വചിന്ത, കവിത്വം എന്നിവയെ കുറിച്ച് അധികം ചർച്ചചെയ്യപ്പെടാറില്ല. കവിത്വ മോഹങ്ങളുള്ള കവിയായിരുന്നില്ല ഗുരു, ആത്മാവിന്റെ സഹന ഭാഷയായിരുന്നു ഗുരുവിന്റെ രചനകളിൽ നിറഞ്ഞത്. സാധാരണക്കാരന് മനസിലാകുന്ന സൗന്ദര്യ സങ്കൽപ്പം ഗുരുവിന്റെ തത്വചിന്തകൾക്കുണ്ടായിരുന്നു. അനുകമ്പയുടെ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. ആത്മീയതയ്ക്ക് അപ്പുറമുള്ള മാനവികതയുടെ പകൽ വെളിച്ചമാണ് രചനകളിൽ. കേരളീയർ ഇന്ന് വർഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സഹോദരങ്ങളെപ്പോലെ കഴിയുന്നുണ്ടെങ്കിൽ അതിന് അടിത്തറ പാകിയത് ഗുരുവാണ്. അവർണന് ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കിയ ശ്രീ നാരായണഗുരു മതാതീത പ്രതിഷ്ഠയിലൂടെ എല്ലാ വൈവിദ്ധ്യങ്ങളെയും അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. . ബെന്യാമിൻ മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,സ്വാമി അവ്യയാനന്ദ, സാഹിത്യകാരന്മാരായ എം.കെ. ഹരികുമാർ, കെ.പി. സുധീര, കെ. സുദർശനൻ, എം.ആർ. സഹൃദയൻ തമ്പി, വി. ജോയി എം.എൽ .എ, തുടങ്ങിയവർ പങ്കെടുത്തു. ഗുരു മാഹാത്മ്യം കഥകളി അവതരിപിച്ച യദു കളിമണ്ഡലത്തെ മന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |