ശിവഗിരിയെ ഭക്തിയിൽ ആറാടിച്ച് തീർത്ഥാടക ഘോഷയാത്ര
ശിവഗിരി : മഞ്ഞ് പുതച്ച ധനുമാസപ്പുലരിയെ പീതസാഗരമാക്കി ശിവഗിരിക്കുന്നിറങ്ങി വന്ന തീർത്ഥാടക ഘോഷയാത്ര വർക്കല ഭൂമികയെ ഭക്തി സാന്ദ്രമാക്കി. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് 'ഓം നമോ നാരായണായ' എന്ന നാമജപത്തോടെ പൂക്കളാൽ അലങ്കരിച്ച ഗുരുദേവ റിക്ഷയിൽ സ്ഥാപിച്ച ഗുരുദേവന്റെ പൂർണകായ ചിത്രവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടക ഘോഷയാത്ര ശിവഗിരിയിൽ നിന്നും യാത്ര ആരംഭിച്ചത്.
ധർമ്മ പതാകയേന്തിയ സന്യാസി വര്യന് പിന്നാലെ പഞ്ചവാദ്യത്തിന്റെ മേളത്തോടെയായിരുന്നു ഘോഷയാത്രയുടെ പ്രയാണം. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമിസത്യാനന്ദ തീർത്ഥ, സ്വാമി സദ്രൂപാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി ധർമ്മാനന്ദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീർത്ഥാടക ഘോഷയാത്ര.
പുലർച്ചെ മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജയ്ക്ക് ശേഷമാണ് ഗുരുദേവ റിക്ഷയ്‌ക്ക് സന്യാസി
ശ്രേഷ്ഠർ അകമ്പടിയായത്. ശിവഗിരി ആൽത്തറമൂട്, മട്ടിൻമൂട്, ആയുർവേദ ആശുപത്രി ജംഗ്‌ഷൻ, അണ്ടർപാസേജ്, വർക്കല മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി തിരികെ 7 മണിയോടെ മഹാസമാധിയിൽ
ഘോഷയാത്ര സമാപിച്ചു.
ഘോഷയാത്ര കടന്നുപോയ വീഥികൾക്കിരുവശവും നൂറുകണക്കിന് ഭക്തർ കാത്തുനിന്നിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും നിറപറയൊരുക്കി ഘോഷയാത്രയെ വരവേറ്റു. ഏങ്ങും ഗുരുദേവമന്ത്രങ്ങളാൽ ശബ്ദമുഖരിതമായി. ഘോയാത്രയുടെ സഞ്ചാരവീഥികൾ പീതവർണ്ണത്താൽ നിറഞ്ഞു.
എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖാ പ്രവർത്തകർ, ഗുരുധർമ്മ പ്രചാരണ സഭ പ്രവർത്തകർ, ബ്രഹ്മചാരികൾ, നൂറുകണക്കിന് പീതാംബര ധാരികൾ എന്നിവർ അകമ്പടിയായി. ശിവഗിരി നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ താലമേന്തി. ഘോഷയാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി നിരവധി ഗുരു ഭക്തർ എത്തിച്ചേർന്നിരുന്നു. വർഷാവസാനത്തെ പുലരിയിൽ വരും വർഷത്തേക്കുള്ള പുത്തൻ പ്രതീക്ഷകളുമായി ഗുരുവിന്റെ അനുഗ്രഹം തേടിയെത്തിയവർ ആത്മ സായൂജ്യത്തോടെയാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |