കായംകുളം: ആറാട്ടുപുഴയ്ക്ക് വീണ്ടും ദുരന്ത വാർത്തയായി മറ്റൊരു ഡിസംബർ കൂടി. സുനാമി ദുരന്തത്തിന്റെ ഓർമ്മകളിൽ കണ്ണീരുണങ്ങാത്ത തീരദേശത്തിന് മൂന്ന് യുവാക്കളുടെ അതിദാരുണമായ വേർപാട് തീരാനൊമ്പരമായി.
ഗോവയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. രണ്ടുപേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.
2004 ഡിസംബർ 26നുണ്ടായ സുനാമിയിൽ ആറാട്ടുപുഴയിൽ മാത്രം 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തത്തിന്റെ പതിനെട്ടാം വാർഷികത്തിൽ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്നതിനിടയിലാണ് ഗോവയിലെ ദുരന്തവാർത്ത അറിയുന്നത്. 2019 ഡിസംബർ 18ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ മൂന്ന് യുവാക്കൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. അടുത്തിടെ കടലിൽ വള്ളം മുങ്ങി മരിച്ച യുവാക്കളും ആറാട്ടുപുഴ സ്വദേശികളായിരുന്നു. സുനാമിക്ക് ശേഷം ദുരന്തങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ് തീരദേശ ഗ്രാമത്തെയാകെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |