തിരുവനന്തപുരം: മുൻകാലങ്ങളിലെ റെക്കാഡ് തിരുത്തിയുളള വിൽപനയാണ് ക്രിസ്‌മസ് ദിനത്തിൽ ബെവ്‌കോയിലുണ്ടായത്. ആ റെക്കാഡും ഇന്നലെ തകർത്തു. ഡിസംബർ 31ന് 82.26 കോടിയുടെ മദ്യമാണ് ബെവ്‌കൊ വഴി വിറ്റുപോയത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 12 കോടിയുടെ വർദ്ധന. 70.55 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞവർഷം നടന്നത്.
ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്നാണ്. ക്രിസ്‌മസ് തലേന്നും ഇവിടെയായിരുന്നു ഏറ്റവുമധികം വിൽപന നടന്നത്. ഡിസംബർ 31ന് പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി. രണ്ടാമത് പാലാരിവട്ടത്തെ ഔട്ട്‌ലെറ്റാണ്. 81 ലക്ഷമാണ് ഇവിടെ. കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.
ക്രിസ്‌മസിന് മുൻപ് ബെവ്‌കൊ 65.88 കോടി രൂപയുടെ മദ്യം വിറ്റു. മുൻ വർഷം ഇത് 55 കോടിയായിരുന്നു. പവർഹൗസ് റോഡിലെ ഔട്‌ലെറ്റിൽ 73 ലക്ഷത്തിന്റെ വിൽപനയാണ് ക്രിസ്‌മസിന് നടന്നത്. ക്രിസ്‌മസ് ദിനം ബെവ്‌കോ വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകൾ വഴി എട്ട് കോടിയുടെയും മദ്യമാണ് വിറ്റത്. രണ്ട് ദിവസങ്ങളും ചേർത്ത് ക്രിസ്‌തുമസിന് 150 കോടിയുടെ മദ്യം മലയാളി കുടിച്ചുതീർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |