മീററ്റ്: യു.പിയിലെ മീററ്റിൽ ലോകപ്രശസ്ത ഹോക്കി താരം ധ്യാൻചന്ദിന്റെ പേരിലുള്ള മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. സർവകലാശാല മേജർ ധ്യാൻചന്ദിന് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 700 കോടി മുതൽമുടക്കിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ
കായിക രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുന്നത് ലക്ഷ്യമിട്ടാണ് കായിക സർവകലാശാല സ്ഥാപിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 32 കായിക താരങ്ങളുമായും മോദി കൂടിക്കാഴ്‌ച നടത്തി. ഉത്തര്‍പ്രദേശിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്ബോൾ മൈതാനം, ബേസ്‌ബോൾ, വോളിബോൾ, ഹാന്‍ഡ്‌ബോൾ, കബഡി, ടെന്നീസ് കോർട്ടുകൾ, ജിംനേഷ്യം, നീന്തൽക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപർപ്പസ് ഹാൾ, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആർച്ചറി, കയാക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സർവകലാശാലയിൽ ഒരുക്കുക. 540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും. വർഷാരംഭത്തിൽ മീററ്റ് സന്ദര്‍ശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. യുവാക്കൾ മറ്റേതൊരു തൊഴിൽ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശ ജനിപ്പിക്കണം. അതാണ് തന്റെ ആഗ്രഹവും സ്വപനവും. യോഗി സർക്കാർ വരുന്നതിന് മുൻപ് യു.പിയിൽ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |