തിരുവനന്തപുരം; സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണപരമായ ചെലവുകൾക്കായി 20.50 കോടി അനുവദിച്ചു. കെ -റയിൽ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണിത്.
സിൽവർ ലൈൻ പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾക്ക് അടിയന്തരമായി തുക അനുവദിക്കണമെന്നാണ് എം.ഡി. ആവശ്യപ്പെട്ടത്. കെ റയിലിന്റെ വെള്ളയമ്പലത്തുള്ള സബ് ട്രഷറിയിലേക്ക് തുക ട്രാൻസ്ഫർ ചെയ്ത് ഗതാഗത പ്രിൻസിപ്പൾ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി.
കെ- റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാനാകില്ലെന്ന് കോടതി പറഞ്ഞെങ്കിലും, സർവ്വേ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറക്കിയത്. ആദ്യ പാരിസ്ഥിതികാഘാത പഠനം കണ്ണൂർ ജില്ലയിലാണ്.
സിൽവർ ലൈൻ വിഷയത്തിൽ ഒരടി
പിന്നോട്ടില്ല: കോടിയേരി
കൊല്ലം: കെ റെയിൽ പദ്ധതിയിൽ നിന്ന് ഒരടിപോലും പിന്നോട്ടുപോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ ഇ കാസിം നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിൽ പദ്ധതിക്ക് എതിർപ്പുകളുണ്ടെന്ന് പറഞ്ഞ് ജനങ്ങളുടെ ഇടയിൽ അങ്കലാപ്പുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം അനാവശ്യ രാഷ്ട്രീയ വിമർശനങ്ങളെ പൊതുസമൂഹം തള്ളിക്കളയണം. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. അതിവേഗ റെയിൽ കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർക്ക് യാതൊരു ആശങ്കയും വേണ്ട. ഭൂമിയുടെ അവകാശികൾക്കൊപ്പം ഇടത് സർക്കാരുണ്ടാകുമെന്നതാണ് ഉറപ്പ്. പുനരധിവാസം വേണ്ടവർക്ക് അത് നൽകും, നഷ്ടപരിഹാരം വേണ്ടവർക്കും കെട്ടിടം വേണ്ടവർക്കും സംവിധാനമുണ്ടാക്കും. കേന്ദ്രം എതിർത്തുവെന്ന് കരുതി നിസഹായരായി നിന്നാൽ കേരളത്തിന്റെ സ്ഥിതിയെന്താകുമെന്നും കോടിയേരി ചോദിച്ചു. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, കെ. സോമപ്രസാദ് എം.പി, കെ. രാജഗോപാൽ, സൂസൻ കോടി, എസ്. ജയമോഹൻ, പി.എ. എബ്രഹാം, എം.എച്ച്. ഷാരിയർ, പി.കെ. ജോൺസൺ എന്നിവർ പങ്കെടുത്തു.
സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം നാളെ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ആരായുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ നാളെ വിശദീകരണ യോഗം നടക്കും. രാവിലെ 11 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |