തിരുവനന്തപുരം:കോവളത്ത് വിദേശിയായ സ്റ്റിഗ് സ്റ്റീഫനെ തടഞ്ഞ് മദ്യം റോഡിൽ ഒഴിപ്പിച്ചതിൽ സസ്‌പെൻഷനിലായ ഗ്രേഡ് എസ്.ഐ ടി.കെ ഷാജി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്‌തെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും പരാതിയിൽ പറയുന്നു.
മദ്യം കളയാൻ ആവശ്യപ്പെട്ടില്ല. വിദേശിയോട് മോശമായി സംസാരിച്ചില്ല. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിർദ്ദേശം നടപ്പാക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ നടപടിയെടുത്തത്. വിരമിക്കാൻ അഞ്ചു മാസമേ ഉള്ളൂവെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ പറയുന്നു. സസ്‌പെൻഷനിൽ അസോസിയേഷനും ഇന്നലെ അതൃപ്തി അറിയിച്ചിരുന്നു.
സംഭവം വിവാദമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റീഫനെ തടഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം.
അതേസമയം, തന്റെ കാര്യത്തിൽ സർക്കാരിന്റെ നല്ല ഇടപെടലുണ്ടായെന്ന് പറഞ്ഞ സ്റ്റീഫൻ ഇന്നലെ മറ്രൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു.
വാഴമുട്ടത്ത് തന്റെ ഹോം സ്റ്റേ കൈയേറിയതിൽ നടപടി ആവശ്യപ്പെട്ടാണ് ഫോർട്ട് എ.സി.പിയെ കണ്ട് പരാതി നൽകിയത്.ഹോം സ്റ്റേ നിർമ്മിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒൻപത് സെന്റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്റ്റേയിൽ കൈയേറി താമസിക്കുന്നതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |