ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരപ്രവർത്തനത്തിന് പിന്നിൽ പാക് ഏജൻസികൾ പ്രവർത്തിച്ചിരുന്നതായി മുൻ ഇന്റിലിജൻസ് ബ്യൂറോ മേധാവി ഡി.സി. പാഠക് അന്നത്ത പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് കാട്ടി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പാഠക് 1994ൽ പ്രധാനമന്ത്രിയുടെ ഒാഫീസിന് കൈമാറിയ പത്ത് റിപ്പോർട്ടുകളിൽ പാക് ഏജൻസികളുടെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ പല വെളിപ്പെടുത്തലുകളുമുണ്ട്. അവ കോടതി പരിഗണിക്കണമെന്നും ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ കൂടിയായ ശ്രീകുമാർ ആവശ്യപ്പെട്ടു.
ചാരക്കേസുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലുകൾ അടങ്ങിയ വീഡിയോ കാസറ്റുകൾ പരിശോധിക്കണം. ചാരക്കേസ് കേരളാ പൊലീസിൽ നിന്ന് സി.ബി.ഐ ഏറ്റെടുത്ത ശേഷം അന്വേഷണം ദുർബലമായി. സി.ബി.ഐ, ഐ.ബി ഉദ്യോഗസ്ഥരോടോ പൊലീസ് ഉദ്യോഗസ്ഥരോടോ താൻ സംസാരിച്ചിട്ടില്ല. തനിക്ക് നമ്പി നാരായണനോട് മുൻവൈരാഗ്യമില്ല. കസ്റ്റഡിയിൽ പീഡിപ്പിച്ചതായി ആരോപണം ഉയർന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |