മറയൂർ: പുത്തൂർ ഗ്രാമത്തിൽ കൃഷിത്തോട്ടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ കാവൽ ഏർപ്പെട്ടിരുന്ന നായ്ക്കൾ അജ്ഞാത രോഗത്തിൽ ചത്തൊടുങ്ങുന്നു. കാന്തല്ലൂരിലെ പുത്തൂരിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 20 നായ്ക്കൾ ചത്തത്. ദേഹത്ത് രോമങ്ങൾ കൊഴിഞ്ഞ് ചൊറി പിടിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ ചാകുകയാണ്. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ മേഖലയിൽ കാരറ്റ്, കേബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, ഉൾപ്പെടെയുള്ള പച്ചക്കറികൾ കൃഷിചെയ്ത് വരുമ്പോൾ മ്ലാവ്, മാൻ, കാട്ടുപന്നി, മുള്ളൻ പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിത്തോട്ടത്തിൽ ഇറങ്ങാതിരിക്കാൻ ചുറ്റും വേലി നിർമിച്ചു സംരക്ഷിക്കാറുണ്ട്. കൂടാതെ കാവൽമാടം നിർമ്മിച്ച് രാത്രിയിൽ കാവലിരിക്കുമ്പോൾ നായ്ക്കളുണ്ടെങ്കിൽ എന്തെങ്കിലും വന്യമൃഗങ്ങൾ തോട്ടത്തിനുള്ളിൽ കയറിയാൽ സൂചന നൽകും. ഇത് കേട്ട് വന്യമൃഗങ്ങളെ ശബ്ദമുണ്ടാക്കിയും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും തടയാൻ സഹായകരമാണ്. എന്നാൽ ഇപ്പോൾ അജ്ഞാതരോഗം ബാധിച്ച് 20 ഓളം നായ്ക്കൾ ചത്തത് മൂലം വന്യജീവികളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കഴിയാതെ പോകുന്നെന്നാണ് കർഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |