മറയൂർ: കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ച് പൊതുവിപണിയിൽ പച്ചക്കറി വില കുതിച്ചുയുരുമ്പോൾ ശീതകാലപച്ചക്കറികളുടെ കലവറയായ വട്ടവടയിലെ കർഷകർക്ക് ലഭിക്കുന്നത് നക്കാപ്പിച്ച പൈസ മാത്രം. സംഭരിക്കുന്ന പച്ചക്കറിയുടെ പണവും ഹോർട്ടി കോർപ്പ് നൽകുന്നത് മാസങ്ങൾക്ക് ശേഷമാണ്. മന്ത്രിമാരടക്കം വട്ടവടിയിലെത്തി വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ കർഷകർക്ക് സഹായകരമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. പച്ചമുളകും തക്കാളിയുടക്കമുള്ള പച്ചക്കറികളുടെ വില റെക്കോർഡിട്ടാണ് കുതിച്ചുയരുന്നത്. 80 മുതൽ 150 രൂപവരെയാണ് വിവിധ പച്ചക്കറികളുടെ വില. എന്നാൽ വിപണിയിൽ വില കുതിച്ചുയരുമ്പോളും പ്രതികൂല കാലാവസ്ഥയെയും മറ്റും അതിജീവിച്ച് കടം വാങ്ങിയും മറ്റും കൃഷിയിറക്കിയ കർഷകർക്ക് വിപണി വിലയുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറി ഉത്പാദിപ്പിക്കുന്ന വട്ടവടയിലെ കർഷകരുടെ അവസ്ഥയാണിത്. നിലവിൽ ക്യാബേജും ക്യാരറ്റും ഉരുളക്കിഴങ്ങുമൊക്കെയാണ് ഇവിടെ വിളവെടുക്കുന്നത്. ഇതിന് ലഭിക്കുന്നത് 20 മുതൽ 25 രൂപ വരെ മാത്രം. ഇത് ഹോർട്ടി കോർപ്പ് സംഭരിച്ച് കഴിഞ്ഞാലും തുക കർഷകന്റെ കൈയിൽ കിട്ടാൻ മാസങ്ങൾ കാത്തിരിക്കണം. ഓണത്തിന് സംഭരിച്ച പച്ചക്കറിയുടെ പണം കർഷകർക്ക് ഒരു മാസം മുമ്പാണ് വിതരണം നടത്തിയത്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് വട്ടവടയിലെ കർഷകർ കൃഷിയിറക്കിയത്. കാലാവസ്ഥ വ്യതിയാനം വലിയ തിരിച്ചടിയാണ്. എന്നാൽ വിപണിയിൽ വില കുതിച്ചുയരുന്ന സമയത്തും ഇതിന് ആനുപാതികമായ തുക കർഷകർക്ക് നൽകാതെ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കർഷകരെ കൊള്ളയടിക്കുകയാണ്. സർക്കാരാകട്ടെ ഇത്കണ്ട ഭാവവുമില്ല. മുമ്പ് പച്ചക്കറി വില കുത്തനെ കുറഞ്ഞ സമയത്ത് സർക്കാർ നിശ്ചയിച്ചിരുന്ന തറവില പോലും കർഷകർക്ക് ലഭ്യമാക്കുന്നതിന് അധികൃതർ തയ്യാറായിരുന്നില്ലെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |